ജയ്പൂർ: രാജസ്ഥാനിലെ വിവിധ മേഖലകളിൽ വീശിയ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയും പൊടിക്കാറ്റും മൂലം മൂന്ന് പേർ മരിക്കുകയും വ്യാപക നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ജില്ലകളായ ബാർമേർ, ജയ്സാൽമർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും ശക്തമായ മഴയും നിരവധി വീടുകൾ, ടിൻഷെഡുകൾ, വൈദ്യുതി സംവിധാനങ്ങൾ എന്നിവ തകർത്തു. വീടുകൾ തകർന്നും മരങ്ങൾ കടപുഴകിയും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചില കുടുംബങ്ങൾ ഭവനരഹിതരായതായും റിപ്പോർട്ടുകളുണ്ട്. കൃഷിയിടങ്ങൾക്കും കന്നുകാലി മേഖലയ്ക്കും വലിയ നാശനഷ്ടമുണ്ടായി. നിരവധി വൈദ്യുതിത്തൂണുകൾ തകർന്നതിനെ തുടർന്ന് നൂറുകണക്കിന് ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കാറ്റിൽ ചില കാറ്റാടികളും സൗരോർജ പ്ലാന്റുകളുടെയും ഭാഗങ്ങളും തകർന്നതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടം ദുരിതാശ്വാസ പ്രവർത്തനങ്ങളും നാശനഷ്ടങ്ങളുടെ കണക്കെടുപ്പും ആരംഭിച്ചു. ബാധിത പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനും സാധാരണ ജീവിതം പുനരാരംഭിക്കുന്നതിനുമായി അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, പടിഞ്ഞാറൻ രാജസ്ഥാനിൽ പൊടിക്കാറ്റിനും ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

