കൊച്ചി: കേരളവും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണവും ഉഭയകക്ഷി വളർച്ചയും ലക്ഷ്യമിട്ട് കൊച്ചിയിൽ ഉന്നതതല കൂടിക്കാഴ്ച നടന്നു. ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറും സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിലാണ് ചർച്ചകൾ നടന്നത്.
ഉന്നത വിദ്യാഭ്യാസ, നവീകരണ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി യു.എസിലെയും കേരളത്തിലെയും സർവകലാശാലകൾ തമ്മിൽ സംയുക്ത ഗവേഷണം, അക്കാദമിക് വിനിമയങ്ങൾ, വിദ്യാഭ്യാസ പങ്കാളിത്തം എന്നിവ വിപുലീകരിക്കാൻ യോഗത്തിൽ തീരുമാനമായി. വെൽനസ്, ആയുർവേദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇരു നാടുകളിലെയും നഗരങ്ങളെയും സമൂഹങ്ങളെയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന ‘സിസ്റ്റർ സിറ്റീസ്’ (Sister Cities) മാതൃകാ പദ്ധതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും ആശയവിനിമയം നടന്നു.
മരിടൈം ലോജിസ്റ്റിക്സ്, തുറമുഖ വികസനം എന്നിവ മുൻനിർത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തും കൊച്ചി തുറമുഖത്തും നിക്ഷേപ സാധ്യതകൾ തുറന്നിടാൻ ഇരുവിഭാഗവും താല്പര്യം പ്രകടിപ്പിച്ചു. കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണി, ഗ്രീൻ ബങ്കറിംഗ്, സപ്ലൈ ചെയിൻ എന്നീ മേഖലകളിലെ പങ്കാളിത്തമാണ് ഇതിൽ പ്രധാനം. കൂടാതെ, prospective നിക്ഷേപകരെ കേരളത്തിലെ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനും യു.എസ് സംരംഭങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും മലയാളി പ്രവാസി സമൂഹവുമായി കൂടുതൽ സഹകരിക്കുന്നതിനുമായി അമേരിക്കയിൽ പ്രത്യേക ‘യു.എസ് ഇൻവെസ്റ്റ് ഡെസ്ക്’ ആരംഭിക്കുന്ന കാര്യവും ചർച്ചയായി. ഈ മുൻകൈകളെല്ലാം ദീർഘകാല പങ്കാളിത്തങ്ങളാക്കി മാറ്റാൻ ഇരു നേതൃത്വങ്ങളും പൂർണ്ണ സന്നദ്ധത പ്രകടിപ്പിച്ചു

