കാലാവസ്ഥാ വ്യതിയാനത്തേക്കാൾ യുവജനങ്ങളെ ആശങ്കപ്പെടുത്തുന്നത് ഭവനലഭ്യത; രാഷ്ട്രീയക്കാ രിലും മാധ്യമങ്ങളിലും അവിശ്വാസമെന്ന് പഠനറിപ്പോർട്ട്

കാന്‍ബറ : കാലാവസ്ഥാ വ്യതിയാനത്തെയോ തങ്ങൾ ആഗ്രഹിക്കുന്ന മേഖലയിലെ തൊഴിൽലഭ്യതയെയോക്കാൾ ഇന്നത്തെ യുവതലമുറയെ പ്രധാനമായി അലട്ടുന്നത് സ്വന്തമായി ഒരു വീട് വാങ്ങാൻ കഴിയുമോ എന്ന ആശങ്കയാണെന്ന് പുതിയ പഠനറിപ്പോർട്ട്. ഇതിനൊപ്പം രാഷ്ട്രീയക്കാരിലും രാഷ്ട്രീയ പാർട്ടികളിലും പരമ്പരാഗത മാധ്യമങ്ങളിലും ജനറേഷൻ ഇസഡ് (Gen Z) വലിയ തോതിൽ അവിശ്വാസം രേഖപ്പെടുത്തുന്നതായും ഓസ്‌ട്രേലിയയിൽ നടത്തിയ ഈ പഠനം വ്യക്തമാക്കുന്നു.

യുവതലമുറ പൊതുരംഗത്തുനിന്നും രാഷ്ട്രീയ ചർച്ചകളിൽനിന്നും പൂർണ്ണമായും അകന്നുനിൽക്കുകയാണെന്ന പൊതുധാരണകളെ തിരുത്തുന്നതാണ് ‘ഗ്രോയിങ് അപ്പ് ഇൻ ഓസ്‌ട്രേലിയ’ (Growing Up in Australia) എന്ന പേരിൽ ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി സ്റ്റഡീസ് ബുധനാഴ്ച പുറത്തുവിട്ട ഈ സുപ്രധാന പഠനവിവരം. 2004 മുതൽ രാജ്യത്തുടനീളമുള്ള പതിനായിരത്തോളം കുട്ടികളെയും അവരുടെ കുടുംബങ്ങളെയും രണ്ട് വർഷത്തിലൊരിക്കൽ നിരീക്ഷിച്ച് നടത്തുന്നതാണ് ഈ പഠനം. നിലവിൽ 19-20, 23-24 വയസ്സ് പ്രായമുള്ള, ആദ്യകാല മുതിർന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന യുവാക്കളുടെ അഭിപ്രായങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഭവനലഭ്യത തന്നെയാണ് തങ്ങളുടെ ഏറ്റവും വലിയ ആശങ്കയെന്ന് പഠനത്തിൽ പങ്കെടുത്ത 4,168 പേരിൽ ഭൂരിഭാഗവും വ്യക്തമാക്കി. പങ്കെടുത്തവരിൽ നാലിൽ മൂന്ന് ഭാഗത്തോളം (ഏകദേശം 75%) യുവാക്കളും സ്വന്തമായി ഒരു വീട് വാങ്ങാൻ സാധിക്കുമോ എന്ന കാര്യത്തിൽ ‘വളരെയധികം’ ആശങ്കാകുലരാണ്. ആഗോള സാമ്പത്തിക പ്രതിസന്ധികളിൽ 42 ശതമാനം പേരും കാലാവസ്ഥാ വ്യതിയാനത്തിൽ 41 ശതമാനം പേരും ആശങ്ക രേഖപ്പെടുത്തിയപ്പോഴാണ് ഭവനലഭ്യതയിൽ ഇത്രയധികം പേർ ആശങ്ക പ്രകടിപ്പിച്ചത്. തങ്ങൾ ആഗ്രഹിക്കുന്ന മേഖലയിൽ ജോലി കണ്ടെത്താൻ കഴിയുമോ എന്ന് ഭയപ്പെടുന്നവർ 40 ശതമാനത്തിൽ താഴെ മാത്രമാണ്.

യുവജനങ്ങളുടെ ഈ കടുത്ത ഭവന ആശങ്ക കണക്കിലെടുത്താണ് പ്രോപ്പർട്ടി ഇൻവെസ്റ്റർമാരുടെ നികുതി ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ അൽബാനീസ് സർക്കാർ തീരുമാനിച്ചത്. വോട്ടർമാർക്കിടയിൽ രാഷ്ട്രീയ വ്യവസ്ഥിതിയോടുള്ള അതൃപ്തി കുറയ്ക്കാനും വൺ നേഷൻ പോലുള്ള തീവ്ര വലതുപക്ഷ പാർട്ടികളിലേക്ക് യുവാക്കൾ ആകർഷിക്കപ്പെടുന്നത് തടയാനും ഈ മാറ്റങ്ങൾ അനിവാര്യമാണെന്ന് പ്രധാനമന്ത്രി ആന്റണി അൽബാനീസും ജിം ചാൽമേഴ്സും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *