കാന്ബറ: നെറ്റ് സീറോ കാർബൺ ഉദ്വമന ലക്ഷ്യം ഉപേക്ഷിക്കുന്നത് വൈദ്യുതി നിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന സഖ്യകക്ഷികളുടെയും വൺ നേഷൻ പാർട്ടിയുടെയും വാദങ്ങളെ തള്ളി ഓസ്ട്രേലിയൻ ശാസ്ത്ര ഗവേഷണ സ്ഥാപനമായ സിഎസ്ഐആർഒ.സ്ഥാപനത്തിന്റെ വാർഷിക ‘ജെൻകോസ്റ്റ്’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഓസ്ട്രേലിയയുടെ നെറ്റ് സീറോ നയം എന്തുതന്നെയായാലും 2030-ന് ശേഷം രാജ്യത്ത് വൈദ്യുതി ഉൽപ്പാദനച്ചെലവ് വർദ്ധിക്കാൻ തന്നെയാണ് സാധ്യതയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, സമീപകാലത്തുണ്ടായ വിലക്കയറ്റത്തേക്കാൾ കുറഞ്ഞ നിരക്കിൽ പിന്നീട് വില സ്ഥിരത കൈവരിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. സഖ്യകക്ഷികളും വൺ നേഷൻ പാർട്ടിയും ശക്തമായി പിന്തുണയ്ക്കുന്ന ആണവനിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയായിരിക്കും നിലവിലുള്ള ഓപ്ഷനുകളിൽ വെച്ച് ഏറ്റവും ചെലവേറിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമേരിക്കയിൽ ഡാറ്റാ സെന്ററുകളുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധനവ് ഗ്യാസ് ടർബൈനുകളുടെ വില ഉയരാൻ കാരണമായിട്ടുണ്ട്. അതേസമയം, ഓസ്ട്രേലിയയിൽ വൈകുന്നേരങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത നേരിടാൻ ഗ്യാസിന് പകരം ബാറ്ററികൾ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. കൽക്കരി നിലയങ്ങൾ നിർത്തലാക്കുമ്പോൾ പകരം സംവിധാനം കണ്ടെത്തേണ്ടതുണ്ടെന്നും, പുതിയതായി കൽക്കരി നിലയങ്ങൾ തന്നെ സ്ഥാപിച്ചാൽ പോലും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾക്ക് വരുന്ന അതേ ഉൽപ്പാദനച്ചെലവ് തന്നെയാകും വരികയെന്നും സിഎസ്ഐആർഒയുടെ ചീഫ് എനർജി ഇക്കണോമിസ്റ്റും റിപ്പോർട്ടിന്റെ പ്രധാന രചയിതാവുമായ പോൾ ഗ്രഹാം പറഞ്ഞു.
കൽക്കരി നിലയങ്ങൾ അടച്ചുപൂട്ടുന്നത് വൈകിപ്പിക്കുകയോ പുതിയവ നിർമ്മിക്കുകയോ ചെയ്യുന്നത് ഊർജ്ജ മേഖലയിൽ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ വർദ്ധിപ്പിക്കും. വൈദ്യുതി മേഖലയിലാണ് മറ്റ് മേഖലകളെ അപേക്ഷിച്ച് കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനുള്ള ചെലവ് കുറവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന റീട്ടെയ്ൽ വൈദ്യുതി ബില്ലിന്റെ 33 ശതമാനം മാത്രമാണ് മൊത്തവ്യാപാര വില (Wholesale price). ഹൈ വോൾട്ടേജ് ലൈനുകൾ വഴിയുള്ള പ്രസരണത്തിന് 7 ശതമാനവും, പ്രാദേശിക വിതരണത്തിന് 34 ശതമാനവും ചെലവ് വരുന്നുണ്ട്. ബാക്കി തുക മീറ്ററിംഗ്, റീട്ടെയ്ൽ ചാർജുകൾ, സർക്കാർ പദ്ധതികൾ എന്നിവയ്ക്കാണ് വിനിയോഗിക്കുന്നത്.
നാഷണൽ ഇലക്ട്രിസിറ്റി മാർക്കറ്റിലെ മൊത്തവ്യാപാര വില 2022-ൽ പെർ മെഗാവാട്ട് അവറിന് 189 ഡോളർ ആയി ഉയർന്നിരുന്നെങ്കിലും 2025-ൽ ഇത് 104 ഡോളറായി കുറഞ്ഞു. വരും വർഷങ്ങളിൽ ഇത് 100 ഡോളറിൽ താഴെ നിൽക്കുമെങ്കിലും കൽക്കരി നിലയങ്ങൾ മാറുന്നതോടെ വില വീണ്ടും ഉയരും. 2050 ആകുമ്പോഴേക്കും മൊത്തവ്യാപാര വില മെഗാവാട്ട് അവറിന് 120 ഡോളറിന് മുകളിലാകാൻ സാധ്യതയുണ്ട്. ഇതിൽ ആണവോർജ്ജം ഉൾപ്പെടുന്ന സാഹചര്യങ്ങളിലാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തുകയെന്നും, ഓസ്ട്രേലിയയെ സംബന്ധിച്ച് ആണവോർജ്ജം ഏറ്റവും ചെലവേറിയ ഓപ്ഷനാണെന്നും റിപ്പോർട്ടിൽ പറയുന്നു.

