ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് ഇന്ത്യൻ വംശജനായ 19 വയസ്സുകാരൻ കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പിതാവ് സ്വീറ്റാ റാം (56), മാതാവ് കംലേഷ് റാണി (46), മുത്തശ്ശി മിന്ദർ കൗർ (76) എന്നിവർ മരിച്ചു. സഹോദരന് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു.
സംഭവത്തെ തുടർന്ന് പ്രതിയായ ഗൗരവ് ചോപ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വാഹന പിന്തുടരലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.
ഗൗരവ് ചോപ്രയ്‌ക്കെതിരെ മൂന്ന് കൊലപാതകക്കുറ്റങ്ങളും ഒരു കൊലപാതകശ്രമക്കുറ്റവും ചുമത്തിയതായി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട സ്വീറ്റാ റാം ടെക്സസിലെ അൽട്ടൺ–പാംവ്യൂ മേഖലയിലെ പ്രമുഖ വ്യാപാരിയായിരുന്നു. കുടുംബത്തെ നടുക്കിയ സംഭവത്തിൽ പ്രദേശവാസികൾ അനുശോചനം രേഖപ്പെടുത്തി.

