ഇ
ഇറാന്റെ പരമോന്നത നേതാവായ മൊജ്തബ ഖമ നേയി രാജ്യകാര്യങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ദേശീയ സുരക്ഷ, വിദേശനയം, സൈനിക വിഷയങ്ങൾ എന്നിവയിൽ ഖമേനിയുടെ നേരിട്ടുള്ള ഇടപെടൽ വർധിച്ചതായാണ് വിലയിരുത്തൽ.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടുത്തിടെ നടത്തിയ പരാമർശത്തിൽ ഖമേനി ജീവനോടെയുണ്ടെന്നും രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ കൂടുതൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇറാന്റെ നേതൃത്വത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് ഈ പ്രസ്താവന. മാർച്ചിൽ ഇറാന്റെ മുൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മൊജ്തബ ഖമേനിയെ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന് ഐ ആർ ജി സി ഉൾപ്പെടെയുള്ള ശക്തമായ ഭരണ-സൈനിക വിഭാഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് വിവിധ അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നേരത്തെ പൊതുവേദികളിൽ അപൂർവമായി മാത്രമേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ എങ്കിലും, പിതാവിന്റെ ഓഫിസിലൂടെ സുരക്ഷാ-രാഷ്ട്രീയ വിഷയങ്ങളിൽ അദ്ദേഹം വർഷങ്ങളായി സ്വാധീനം ചെലുത്തിയിരുന്നുവെന്ന് വിശകലനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ പ്രാദേശിക സംഘർഷങ്ങളും അന്താരാഷ്ട്ര സമ്മർദങ്ങളും തുടരുന്നതിനിടെ അദ്ദേഹത്തിന്റെ നേതൃത്വപങ്ക് കൂടുതൽ പ്രകടമാകുന്നതായാണ് വിലയിരുത്തൽ.

