ടെഹ്റാൻ: പിതാവും മുൻ പരമോന്നത നേതാവുമായ അലി ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി പ്രഖ്യാപിച്ചു. പിതാവിന്റെ സംസ്കാരച്ചടങ്ങുകൾക്ക് പിന്നാലെ പുറത്തിറക്കിയ സന്ദേശത്തിലാണ് പ്രതികാര പ്രതിജ്ഞ അദ്ദേഹം ആവർത്തിച്ചത്.
“രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുക രാജ്യത്തിന്റെ ആവശ്യമാണ്. അത് തീർച്ചയായും നടപ്പാക്കും” എന്ന് മൊജ്തബ ഖമേനി പ്രസ്താവിച്ചു. കുറ്റക്കാർക്കെതിരെ പ്രതികാരം ചെയ്യുന്നത് ദൈവിക ദൗത്യമാണെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.
അമേരിക്ക–ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മൊജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതൃസ്ഥാനത്തെത്തിയത്. പുതിയ പ്രസ്താവനയോടെ മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

