കണ്ണൂർ: ശസ്ത്രക്രിയയും കീമോതെറാപ്പിയും ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി അപൂർവവും ജീവന് ഭീഷണിയുമായ ഉദരാർബുദത്തെ അതിജീവിച്ച് 51-കാരിയായ കണ്ണൂർ സ്വദേശിനി. അത്യാധുനിക ചികിത്സാ രീതിയായ ഹൈപെക് (HIPEC) ശസ്ത്രക്രിയയിലൂടെയാണ് കണ്ണൂർ ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം രോഗിക്ക് പുതുജീവൻ നൽകിയത്.
ഉദരസംബന്ധമായ അസ്വസ്ഥതകളോടെ ആശുപത്രിയിലെത്തിയ രോഗിയിൽ, അപ്പൻഡിക്സിലോ മറ്റ് ആന്തരികാവയവങ്ങളിലോ ഉള്ള ട്യൂമറുകൾ തകർന്ന് ഉദരത്തിലെ പാളികളിലേക്ക് ദ്രാവകം പടരുന്ന ‘സ്യൂഡോമിക്സോമ പെരിറ്റോണി’ എന്ന നിശബ്ദവും അപൂർവ്വവുമായ അർബുദബാധ കണ്ടെത്തുകയാ യിരുന്നു. പത്തുലക്ഷത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന മാരകമായ അവസ്ഥയാണിത്. ആദ്യഘട്ടങ്ങളിൽ കാര്യമായ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ഇത്തരം രോഗബാധകളിൽ പരമ്പരാഗത കീമോതെറാപ്പികൾ ഫലപ്രദമാകാറില്ല. അതിനാൽ അർബുദം ബാധിച്ച കോശങ്ങളെ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായി നീക്കം ചെയ്ത ശേഷം പ്രത്യേക താപനിലയിലാക്കിയ കീമോതെറാപ്പി മരുന്നുകൾ ഉദരത്തിനുള്ളിൽ നേരിട്ട് കടത്തിവിടുന്ന ഹൈപെക് ശസ്ത്രക്രിയ മെഡിക്കൽ സംഘം തിരഞ്ഞെടുക്കുകയായിരുന്നു.
സാധാരണ അർബുദ ചികിത്സകളിൽ നിന്ന് വ്യത്യസ്തമായി ഒരൊറ്റ ദിവസം കൊണ്ട് അനുബന്ധ ചികിത്സകൾ പൂർത്തിയാകുമെന്നതും, ദീർഘനാൾ നീളുന്ന തുടർചികിത്സകൾ ആവശ്യമില്ലെന്നതുമാണ് ഇതിന്റെ പ്രത്യേകത. സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ഫഹീം അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് മണിക്കൂറു കൾ നീണ്ട ഈ സങ്കീർണ്ണ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അബ്ദുള്ള കെ.പി, ഗ്യാസ്ട്രോ സർജൻ ഡോ. അമിത് ബി.എൽ, മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. മനു പ്രസാദ്, അനസ്തേ ഷ്യ വിഭാഗം മേധാവി ഡോ. സുപ്രിയ രഞ്ജിത്ത്, ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ ഡോ. റിനോയ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. ഓങ്കോളജി സംഘത്തിന്റെ മികച്ച ഏകോപനമാണ് ദൗത്യം വിജയകരമാ ക്കാൻ സഹായിച്ചതെന്ന് കണ്ണൂർ ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം പൂർണ്ണ സൗഖ്യം പ്രാപിച്ച രോഗി ആശുപത്രി വിട്ടു.

