കയ്യേറ്റമൊഴിഞ്ഞ ചൊക്രമുടിയിൽ കുറിഞ്ഞി വസന്തം; സഞ്ചാരികളെ വരവേൽക്കാൻ ഓൺലൈൻ ബുക്കിങ്ങും കെ.എസ്.ആർ.ടി.സി സർവീസുകളും

ദേവികുളം: ഈ കുറിഞ്ഞി സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായി അതീവ പരിസ്ഥിതിലോല പ്രദേശമായ ചൊക്രമുടി മലനിരകൾ മാറുന്നു. മുൻ വർഷങ്ങളിൽ റിസോർട്ട് മാഫിയകൾ വ്യാപകമായി കൈയേറി തച്ചുടച്ച 13 ഏക്കറിലധികം ഭൂമിയുടെ പട്ടയം റദ്ദാക്കി സർക്കാർ അത് പൂർണ്ണമായി തിരിച്ചുപിടിച്ചിരുന്നു. മനുഷ്യന്റെ നിയമവിരുദ്ധമായ കടന്നുകയറ്റങ്ങൾ ഒഴിഞ്ഞതോടെ പ്രകൃതി അതിന്റെ സ്വാഭാവികത വീണ്ടെടുത്തതിന്റെ അടയാളമായാണ് ചൊക്രമുടിയിൽ ഇപ്പോൾ കുറിഞ്ഞി ചെടികൾ ദൃശ്യമാകുന്നത്. ചൊക്രമുടിക്ക് ചുറ്റും ജീവിക്കുന്ന മുതുവാൻ ആദിവാസി വിഭാഗത്തിന് തങ്ങളുടെ പവിത്രമായ മലനിരകൾ പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഒരു പുണ്യനിമിഷം കൂടിയാണിത്.

കുറിഞ്ഞി സീസൺ പ്രമാണിച്ച് വൻതോതിൽ എത്തുന്ന ആഭ്യന്തര-വിദേശ സഞ്ചാരികളെ വരവേൽക്കാൻ ജില്ലാ ഭരണകൂടം ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ദേവികുളം സബ് കളക്ടർ വി.എം. ആര്യയുടെ നേതൃത്വത്തിൽ വനംവകുപ്പ്, കെ.എഫ്.ഡി.സി, ഡി.ടി.പി.സി, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ തുടങ്ങിയ വിവിധ വകുപ്പുകളുടെ അടിയന്തര യോഗം കഴിഞ്ഞ ദിവസം ചേർന്നു. സന്ദർശകരുടെ കടുത്ത തിരക്ക് നിയന്ത്രിക്കുന്നതിനായി ഓൺലൈൻ സ്ലോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്താനാണ് യോഗത്തിൽ പ്രധാനമായും തീരുമാനമായത്. കൂടാതെ, മേഖലയിലെ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *