മെൽബൺ: ഓസ്‌ട്രേലിയയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലിബറൽ പാർട്ടിയുടെ ഫെഡറൽ പ്രസിഡന്റായി മുൻ പ്രധാനമന്ത്രി ടോണി അബൗട്ട് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മെൽബണിൽ നടന്ന പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗത്തിലാണ് അദ്ദേഹം പുതിയ ചുമതലയേറ്റെടുത്തത്. പാർട്ടി നിലവിൽ കടുത്ത ‘അസ്തിത്വ പ്രതിസന്ധി’ നേരിടുകയാണെന്നും, ഈ ഘട്ടത്തിൽ പ്രതിപക്ഷ നേതാവ് അങ്കസ് ടെയ്‌ലർക്ക് പിന്നിൽ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ടോണി അബൗട്ട് പാർട്ടി അംഗങ്ങളോട് ആഹ്വാനം ചെയ്തു.
നാം സ്വാതന്ത്ര്യത്തിന്റെയും പാരമ്പര്യത്തിന്റെയും പാർട്ടിയാണ്, എന്നാൽ എല്ലാറ്റിനുമുപരിയായി ഇതൊരു ദേശാഭിമാനികളുടെ പാർട്ടിയാണ്. നമ്മുടെ പൂർണ്ണ ശക്തിയോടെ പ്രവർത്തിച്ചാൽ ആർക്കും പരാജയ പ്പെടുത്താൻ കഴിയാത്ത ഒരു രാഷ്ട്രീയ ശക്തിയായി മാറാൻ ലിബറൽ പാർട്ടിക്ക് സാധിക്കുമെന്ന് അബൗട്ട് പറഞ്ഞു. ലിബറൽ പാർട്ടിയോട് തനിക്ക് വലിയ കടപ്പാടുണ്ടെന്നും, അതുകൊണ്ടുതന്നെ പാർട്ടി നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രസിഡന്റ് പദവി ഏറ്റെടുത്ത് പ്രവർത്തിക്കുക എന്നത് തന്റെ കടമയായി കരുതു ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതേ യോഗത്തിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് അങ്കസ് ടെയ്‌ലർ ഭരണകക്ഷിയായ ലേബർ പാർട്ടിക്കെ തിരെയും പ്രധാനമന്ത്രി ആന്റണി അൽബനീസിക്കെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചു. അൽബനീസ് സർക്കാർ രാജ്യത്തെ ജനങ്ങളുടെ ഉയർന്ന ലക്ഷ്യങ്ങൾക്കും സ്വപ്നങ്ങൾക്കും നേരെ യുദ്ധം പ്രഖ്യാപിച്ചി രിക്കുകയാണെന്ന് ടെയ്‌ലർ കുറ്റപ്പെടുത്തി. ഇത് ഓസ്‌ട്രേലിയക്കാരൻ ആയിരിക്കുക എന്നതിന്റെ അടിസ്ഥാന തത്വങ്ങൾക്ക് നേരെയുള്ള ആക്രമണമാണ്. നികുതി ഘടനയിലെ മാറ്റങ്ങളിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, ധനമന്ത്രി ജിം ചാൽമേഴ്സ് ഇതിലൂടെ പാർട്ടിയുടെ യഥാർത്ഥ ലക്ഷ്യം പുറത്തുവിട്ടിരിക്കുകയാണെന്നും അങ്കസ് ടെയ്‌ലർ ആരോപിച്ചു.

