ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ജൂലൈ 20-ന് പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും യുവജനങ്ങളും മാർച്ചിൽ പങ്കെടുക്കുമെന്നാണ് പാർട്ടി നേതൃത്വം അറിയിച്ചത്. പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.
വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സി.ജെ.പി. കഴിഞ്ഞ ദിവസങ്ങളിലായി ഡൽഹിയിലെ ജന്തർ മന്തർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതിഷേധം തുടരുകയാണ്. പരീക്ഷാ ക്രമക്കേടുകൾ യുവജനങ്ങളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.

