കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന രീതിയിൽ കേരള ചരിത്രം മാറി; മന്ത്രി കെ.എം. ഷാജി

കൊച്ചി: ‘കുടുംബശ്രീക്ക് മുമ്പും ശേഷവും’ എന്ന രീതിയിൽ കേരള ചരിത്രത്തെ തന്നെ മാറ്റിയ മുന്നേറ്റമാണ് കുടുംബശ്രീയുടേതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്കും സി.ഡി.എസ്. ചെയർപേഴ്സൺമാർക്കുമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമിട്ടാണ് തുടക്കമെങ്കിലും, ഇന്ന് കേരളത്തിലെ സ്ത്രീകൾക്ക് അഭിവൃദ്ധിയിലേക്കും സ്വയംപര്യാപ്തതയിലേക്കുമുള്ള വാതായനങ്ങളാണ് കുടുംബശ്രീ തുറന്നിടുന്നതെന്ന് മന്ത്രി പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഒത്തുചേർന്ന് പ്രവർത്തിക്കണം. ലിംഗസമത്വത്തിനപ്പുറം ലിംഗനീതി ഉറപ്പാക്കുകയാണ് ലക്ഷ്യം. മറ്റുള്ളവരെ ആശ്രയിക്കാതെ, പുരുഷന്മാർക്കൊപ്പം എന്നതിലുപരി സ്വന്തം കഴിവനുസരിച്ച് ഏത് ഉയരത്തിലും എത്തിച്ചേരാൻ സ്ത്രീകൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ നടന്ന ചടങ്ങിൽ തൃക്കാക്കര എം.എൽ.എ. ഉമാ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ, തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കുടുംബശ്രീ സംസ്ഥാന മിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നവീൻ സി. നായർ, തൃക്കാക്കര നഗരസഭ കൗൺസിലർ ടിനു ജിപ്സൺ, സി.ഡി.എസ്. ചെയർപേഴ്സൺമാരായ എം.എച്ച്. ഹസീല (തൃക്കാക്കര വെസ്റ്റ്), എ.എ. നിഷ (തൃക്കാക്കര ഈസ്റ്റ്), കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന തുടങ്ങിയവരും ശില്പശാലയുടെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *