ഗാങ്ടോക്: വടക്കൻ സിക്കിമിലെ മംഗൻ ജില്ലയിൽ വൻ മണ്ണിടിച്ചിലിനെ തുടർന്ന് തീസ്ത, ച്യാകൂങ് നദികളുടെ ഒഴുക്കിന് ഭാഗിക തടസം. സെപ്റ്റംബർ 5–6 രാത്രിയിലാണ് നാഗ ഫോറസ്റ്റ് മേഖലയിലെ നാഗ–തോസ റോഡിൽ മണ്ണിടിച്ചിലുണ്ടായത്. തേങ് ടണലിന് എതിർവശത്ത്, തീസ്തയും ച്യാകൂങും സംഗമിക്കുന്ന പ്രദേശത്താണ് റോഡിനായി മുറിച്ച മലഞ്ചെരിവിന്റെ വലിയൊരു ഭാഗം ഇടിഞ്ഞത്.
മണ്ണും പാറകളും നദികളിലേക്ക് പതിച്ചതോടെ ഇരുനദികളുടെയും ഒഴുക്ക് ഭാഗികമായി തടസപ്പെട്ടു. തീസ്തയുടെ ഒഴുക്ക് പിന്നീട് സാധാരണ നിലയിലേക്ക് മടങ്ങിയതായി അധികൃതർ അറിയിച്ചു. എന്നാൽ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുകയും ച്യാകൂങ് നദിയുടെ ഒഴുക്ക് ഭാഗികമായി തടസപ്പെടുകയും ചെയ്തിട്ടുണ്ട്. നദിയിലെ വെള്ളം മങ്ങിയ നിലയിലാണെങ്കിലും സങ്കലാങ്, ഫിദാങ് എന്നിവിടങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ ജലനിരപ്പ് തുടക്കത്തിൽ സാധാരണ നിലയിലായിരുന്നു.
മണ്ണിടിച്ചിലിൽ മരണം സംഭവിച്ചതായോ ആളുകൾക്ക് പരുക്കേറ്റതായോ റിപ്പോർട്ടില്ല. സംഭവത്തെ തുടർന്ന് മംഗൻ ജില്ലാ ഭരണകൂടവും പൊലീസും ദുരന്തനിവാരണ വിഭാഗവും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. നദിയിലെ ജലനിരപ്പും മണ്ണിടിച്ചിലുണ്ടായ മലഞ്ചെരിവിന്റെ സ്ഥിതിയും തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്.
താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാനും നദീതീരങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനും അധികൃതർ നിർദേശം നൽകി. തീസ്തയുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിച്ചതോടെ പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന്റെ സാധ്യത രാവിലെക്കാൾ കുറഞ്ഞതായി സിക്കിം ഭരണകൂടം പിന്നീട് അറിയിച്ചു. അതേസമയം, സ്ഥിതിഗതികൾ പൂർണമായി വിലയിരുത്തുന്നതുവരെ നിരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ സ്വത്തുനാശം സംബന്ധിച്ച വിശദമായ പരിശോധനയും തുടരുകയാണ്.

