ന്യൂഡൽഹി: ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം നിശ്ചിത സമയത്തിന് മുൻപേ എത്തിയേക്കുമെന്ന് സൂചന നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD). തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ഈ വാര അവസാനത്തോടെ കാലവർഷം എത്തുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതേ മേഖലയിൽ തന്നെ തുടരുകയാണ്. ഇതിനോടനുബന്ധിച്ചുള്ള ചക്രവാതച്ചുഴി സമുദ്രനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചു കിടക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും ഐ.എം.ഡി വ്യക്തമാക്കി.
സാധാരണയായി ജൂൺ ഒന്നാം തീയതിയോടെയാണ് കേരളത്തിൽ കാലവർഷം എത്താറുള്ളത്. എന്നാൽ ആൻഡമാൻ കടലിൽ മെയ് 20-ഓടെ തന്നെ കാലവർഷം സജീവമാകാൻ സാധ്യതയുള്ളതിനാൽ ഇത്തവണ നേരത്തെ മൺസൂൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡമാൻ തീരങ്ങളിൽ മൺസൂൺ എത്തുന്നതോടെ വരും ദിവസങ്ങളിൽ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും മഴ വ്യാപിക്കും

