പ്രയാഗ്രാജ്: പ്രായം തികയാതെയുള്ള വിവാഹങ്ങൾക്കും കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കുമെതിരെ രാജ്യത്ത് ശക്തമായ നിയമങ്ങൾ നിലനിൽക്കെ, ഇതിനെ മറികടക്കാൻ വ്യക്തിനിയമങ്ങൾക്ക് സാധിക്കില്ലെന്ന നിർണ്ണായക വിധിയുമായി അലഹബാദ് ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂർത്തിയാകുന്നതോടെ പെൺകുട്ടികൾക്ക് വിവാഹം ചെയ്യാമെന്ന വാദം, രാജ്യത്തെ ബാലവിവാഹ നിരോധന നിയമത്തിന് (PCMA) മുകളിലല്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് അചൽ സച്ച്ദേവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. മതം ഏതായാലും രാജ്യത്തെ ഓരോ പൗരനും ബാധകമായ വിവാഹപ്രായം ബാലവിവാഹ നിരോധന നിയമത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിൽ ആർക്കും ഇളവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

