ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതത്തിനായി ഒമാനുമായി ധാരണയിലെത്തിയ താൽക്കാലിക പാത ഉടൻ പ്രഖ്യാപിക്കുമെന്ന് ഇറാൻ. യുഎസിന്റെ നിലപാടിനായി കാത്തുനിൽക്കാതെ കടലിടുക്ക് ഭാഗികമായി തുറക്കാനുള്ള നീക്കമാണ് ഇറാൻ നടത്തുന്നതെന്ന് റിപ്പോർട്ട്.
ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നടത്തിയ പ്രഖ്യാപനമനുസരിച്ച്, ഒമാനുമായി ധാരണയായ പാതയിലൂടെ കപ്പൽ ഗതാഗതം അനുവദിക്കാനാണ് തീരുമാനം. ഹോർമുസിലെ ഗതാഗതം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും നേരത്തെ നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് പുതിയ നീക്കം.
ഇറാനും ഒമാനും ഓഗസ്റ്റിൽ താൽക്കാലിക നാവിഗേഷൻ ഇടനാഴി സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. പാതയുടെ പ്രവേശനം പൂർണമായും ഇറാന്റെ പ്രാദേശിക ജലത്തിലൂടെയും പുറത്തേക്കുള്ള ഭാഗം ഇറാന്റെയും ഒമാന്റെയും പ്രാദേശിക ജലങ്ങളിലൂടെയും ആയിരിക്കുമെന്നാണ് അന്ന് ഇറാൻ വ്യക്തമാക്കിയത്. ഏകദേശം 11.3 കിലോമീറ്റർ വീതിയുള്ള പാതയായിരിക്കും ഇതെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഘരീബാബാദി പറഞ്ഞിരുന്നു.
അതേസമയം, ഹോർമുസ് പൂർണമായി തുറക്കുന്നതിന് അമേരിക്ക ഇടക്കാല കരാറിലെ വ്യവസ്ഥകൾ പാലിക്കണമെന്നാണ് ഇറാന്റെ നിലപാട്. കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനൊപ്പം കടലിൽനിന്ന് മൈനുകൾ നീക്കം ചെയ്യുന്നതും ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് ആഗോള എണ്ണ, എൽഎൻജി വിതരണത്തിലെ നിർണായക ജലപാതയാണ്. മേഖലയിൽ തുടരുന്ന സംഘർഷത്തെ തുടർന്ന് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം മാസങ്ങളായി വലിയ നിയന്ത്രണങ്ങൾ നേരിടുകയാണ്.

