മോസ്കോ: റഷ്യ–ഉക്രൈൻ യുദ്ധത്തിനിടെ ഇരുരാജ്യങ്ങളും പ്രത്യേകമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധ വിജയദിനാഘോഷങ്ങളുടെ ഭാഗമായി മേയ് 8, 9 തീയതികളിൽ വെടിനിർത്തൽ പാലിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ മേയ് 5 മുതൽ തുറന്ന കാലാവധിയില്ലാത്ത വെടിനിർത്തലാണ് ഉക്രൈൻ പ്രസിഡന്റ് വൊളാഡിമിർ സെലൻസ്‌കി പ്രഖ്യാപിച്ചത്.
മോസ്കോയിലെ വിജയദിന പരേഡിനോടനുബന്ധിച്ചാണ് റഷ്യയുടെ നീക്കം. എന്നാൽ റഷ്യയുടെ നിർദേശം പ്രതീകാത്മകമാണെന്നും യഥാർഥ സമാധാനത്തിന് ദീർഘകാല വെടിനിർത്തലാണ് ആവശ്യമെന്നും ഉക്രൈൻ പ്രതികരിച്ചു. അതേസമയം, ഇരുപക്ഷവും വെടിനിർത്തൽ ലംഘിച്ചുവെന്ന ആരോപണങ്ങളും ഉയർന്നു.
വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്കിടയിലും വിവിധ മേഖലകളിൽ ആക്രമണങ്ങൾ തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ ഉക്രൈനിൽ നിരവധി പേർ കൊല്ലപ്പെട്ടതായും ഉക്രൈൻ സൈന്യം അറിയിച്ചു. മറുവശത്ത്, ഉക്രൈൻ ഡ്രോൺ ആക്രമണങ്ങൾ റഷ്യൻ പ്രദേശങ്ങളിലുമുണ്ടായതായി മോസ്കോ ആരോപിച്ചു.

