ഉക്രൈൻ തലസ്ഥാനമായ കീവിൽ വലിയ ആക്രമണം ഉണ്ടാകാനിടയുണ്ടെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. നഗരത്തിലുള്ള വിദേശ പൗരന്മാർ ഉടൻ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയോ കീവിൽ നിന്ന് പുറത്തുകടക്കുകയോ ചെയ്യണമെന്ന് റഷ്യൻ അനുകൂല ടെലഗ്രാം ചാനലുകളിലും ചില മാധ്യമങ്ങളിലുമാണ് മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടത്.
റഷ്യൻ സൈന്യം അടുത്ത ദിവസങ്ങളിൽ കീവിനെയും മറ്റ് പ്രധാന നഗരങ്ങളെയും ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്ന് റഷ്യ അവകാശപ്പെടുന്നു.
അതേസമയം, റഷ്യയുടെ ഭീഷണികളെ ഉക്രൈൻ സർക്കാർ തള്ളിക്കളഞ്ഞു. ജനങ്ങളിൽ ഭീതി സൃഷ്ടിക്കാനുള്ള മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമാണ് ഇത്തരം മുന്നറിയിപ്പുകളെന്ന് ഉക്രൈൻ അധികൃതർ ആരോപിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കീവിലെ തങ്ങളുടെ പൗരന്മാർക്ക് ജാഗ്രത നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി റഷ്യ-ഉക്രൈൻ യുദ്ധം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.

