ഒളിംപിക്സ് സ്റ്റേഡിയം നിർമ്മാണം, ബ്രിസ്ബേൻ വിക്ടോറിയ പാർക്കിലെ തദ്ദേശീയരുടെ പവിത്രഭൂമി സംരക്ഷിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി; പ്രതിഷേധം ശക്തം

ബ്രിസ്ബേൻ: ബ്രിസ്ബേൻ ഒളിംപിക്സിനായുള്ള പ്രധാന സ്റ്റേഡിയത്തിന്റെയും അക്വാട്ടിക് സെന്ററിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്ന ഫസ്റ്റ് നേഷൻസ് (തദ്ദേശീയ) ഗോത്രവിഭാഗങ്ങളുടെ അടിയന്തിര അപേക്ഷ ഓസ്‌ട്രേലിയൻ കേന്ദ്ര സർക്കാർ തള്ളി. ബ്രിസ്ബേന്റെ ഹൃദയഭാഗത്തുള്ള വിക്ടോറിയ പാർക്കിൽ ഒളിംപിക്സ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലാണ് ഫെഡറൽ ഭരണകൂടത്തിന്റെ നിർണ്ണായക തീരുമാനം പുറത്തുവന്നത്. തങ്ങളുടെ ചരിത്രപരവും സാംസ്കാരികവുമായി ഏറെ പവിത്രതയുള്ള ഈ ഭൂമി നിർമ്മാണ പ്രവർത്തനങ്ങളിലൂടെ തകർക്കപ്പെടുമെന്നായിരുന്നു പരമ്പരാഗത ഉടമകളുടെ പരാതി.

അബ് ഒറിജിനൽ ആന്റ് ടോറസ് സ്ട്രെയിറ്റ് ഐലൻഡർ ഹെറിറ്റേജ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം പാർക്കിലെ നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷമാണ് അടിയന്തിര സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി മുറെ വാട്ട് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വ്യക്തമാക്കിയത്. തദ്ദേശീയരായ ‘തുർബൽ’, ‘യഗാര’ (Turrbal and Yagara) ജനവിഭാഗങ്ങൾക്ക് ഈ പ്രദേശവുമായുള്ള സാംസ്കാരിക ബന്ധത്തെ മാനിക്കുന്നുവെന്നും, എന്നാൽ ദീർഘകാല സംരക്ഷണം ആവശ്യമാണോ എന്ന് പരിശോധിക്കാൻ ഒരു റിപ്പോർട്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

മന്ത്രിയുടെ ഉത്തരവ് പുറത്തുവരുമ്പോൾ, 64 ഹെക്ടർ വരുന്ന ഈ പാർക്ക് ഭൂമി ബ്രിസ്ബേൻ സിറ്റി കൗൺസിലിൽ നിന്നും ഗെയിംസ് ഇൻഡിപെൻഡന്റ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കോർഡിനേഷൻ അതോറിറ്റിക്ക് (GIICA) കൈമാറുന്നതിന് മുന്നോടിയായി നൂറുകണക്കിന് പ്രതിഷേധക്കാരാണ് വിക്ടോറിയ പാർക്കിൽ തടിച്ചുകൂടിയത്. ഇവിടെ നിർമ്മിക്കുന്ന 63,000 സീറ്റുകളുള്ള അത്യാധുനിക സ്റ്റേഡിയം ഒളിംപിക്സിന് ശേഷം ക്രിക്കറ്റ്, ഓസ്ട്രേലിയൻ റൂൾസ് ഫുട്ബോൾ മത്സരങ്ങൾക്കായി ഉപയോഗിക്കാനാണ് പദ്ധതി. തിങ്കളാഴ്ച രാവിലെ ഒളിംപിക്സ് അധികൃതർ സ്ഥലം പൂർണ്ണമായി വേലി കെട്ടി തിരിക്കുമെന്നാണ് ‘സേവ് വിക്ടോറിയ പാർക്ക്’ സംഘടനകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ തദ്ദേശീയർ സ്ഥാപിച്ച ‘ഗൂറി ക്യാമ്പ് എംബസി’യിൽ നിന്നും അഞ്ച് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബ്രിസ്ബേൻ നഗരത്തിൽ തദ്ദേശീയരുടെ കൂട്ടായ്മകൾ നടന്നിരുന്ന അവസാനത്തെ പവിത്രഭൂമിയാണിതെന്ന് സംരക്ഷണ അപേക്ഷ നൽകിയ എൺപതുകാരിയായ നുറി തെരേസ വില്യംസ് പറഞ്ഞു. തങ്ങളുടെ പൂർവ്വികർ നൂറ്റാണ്ടുകളായി ജീവിച്ച ഈ മണ്ണിൽ പ്രസവ ശുശ്രൂഷകൾ നടന്നിരുന്ന പവിത്രമായ ഇടങ്ങളും ശ്മശാനങ്ങളും ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, രാഷ്ട്രീയ ഭേദമന്യേ വൻ പിന്തുണയാണ് പ്രതിഷേധക്കാർക്ക് ലഭിക്കുന്നത്. ഗ്രീൻസ് കൗൺസിലർ സീൽ ചോങ് വാ പൊലീസിന്റെ നടപടിയെ ശക്തമായി അപലപിച്ചപ്പോൾ, മുൻ ലിബറൽ നാഷണൽ പാർട്ടി പ്രീമിയർ കാംബെൽ ന്യൂമാൻ പ്രതിഷേധക്കാർക്ക് 100 ശതമാനം പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. രാഷ്ട്രീയ താല്പര്യങ്ങൾക്കായി വിലപ്പെട്ട പൈതൃകം നശിപ്പിക്കുന്ന കിരാത നടപടിയാണ് ഇവിടെ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ വിക്ടോറിയ പാർക്ക് വരുംതലമുറകൾക്കായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലോകോത്തര വിനോദകേന്ദ്രമായി മാറുമെന്നാണ് സംസ്ഥാന സർക്കാരും ബ്രിസ്ബേൻ സിറ്റി കൗൺസിലും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെ മാനിക്കുന്നുവെന്നും, എന്നാൽ നിർമ്മാണ മേഖലയായി മാറുന്നതോടെ സുരക്ഷ മുൻനിർത്തി പ്രതിഷേധക്കാർ ഇവിടം ഒഴിഞ്ഞുപോയേ തീരൂ എന്നും അധികൃതർ അറിയിച്ചു. നിലവിൽ വിക്ടോറിയ പാർക്കിൽ നേരിയ പോലീസ് സന്നാഹം തുടരുന്നുണ്ടെങ്കിലും പ്രതിഷേധക്കാരെ ഉടൻ ഒഴുപ്പിക്കാൻ പദ്ധതിയില്ലെന്നാണ് ക്വീൻസ്‌ലാൻഡ് പോലീസ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *