ആലുവ: കേരള പോലീസിന്റെ അന്വേഷണ മികവിന് വീണ്ടും കൈയടിയാവുകയാണ് ആലുവയിൽ നിന്ന് കാണാതായ 12 വയസുകാരിയെ സുരക്ഷിതമായി കണ്ടെത്തിയ സംഭവം. വീട്ടിൽ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ കാണാതായതോടെ ആലുവ പോലീസ് അതിവേഗം അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ കുട്ടിയുടെ കൈവശമുണ്ടായിരുന്ന ഫോണും സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളുമായിരുന്നു പോലീസിന്റെ പ്രധാന തെളിവുകൾ.
ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കാസർകോടായിരുന്നെങ്കിലും, കുട്ടി ഒറ്റയ്ക്കല്ല യാത്ര ചെയ്തതെന്ന് അന്വേഷണസംഘം തുടക്കത്തിൽ തന്നെ സംശയിച്ചിരുന്നു. തുടർന്ന് കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെറായിയിൽ ഐസ്‌ക്രീം വിൽപ്പന നടത്തിയിരുന്ന കൊല്ലം സ്വദേശി അഭിജിത്തുമായി കുട്ടിക്ക് മാസങ്ങളായി ബന്ധമുണ്ടെന്ന നിർണായക വിവരം പോലീസിന് ലഭിക്കുന്നത്.
വീട്ടുകാർക്ക് ഈ ഇൻസ്റ്റഗ്രാം സൗഹൃദത്തെക്കുറിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ അറിയാമായിരുന്നുവെന്നും കുട്ടിയെ ഉപദേശിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. എന്നിരുന്നാലും ഇരുവരും രഹസ്യമായി ബന്ധം തുടരുകയായിരുന്നു. ഈ വിവരമാണ് അന്വേഷണത്തിൽ വലിയ വഴിത്തിരിവായത്.
അഭിജിത്ത് യാത്രയിലുടനീളം ഫോൺ ഓഫ് ചെയ്തുവെച്ചിരുന്നെങ്കിലും, ഇടയ്ക്കിടെ ഫോൺ ഓൺ ചെയ്ത നിമിഷങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ കൃത്യമായി വിശകലനം ചെയ്ത് പോലീസ് ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. ഇരുവരും നിസാമുദ്ദീൻ എക്‌സ്പ്രസിലാണെന്ന വിവരം ഉറപ്പിച്ചതോടെ കേരള പോലീസ് അതിവേഗം നടപടികളിലേക്ക് നീങ്ങി.
ഏകദേശം 3000 കിലോമീറ്ററിലധികം ദൂരം പിന്നിട്ട് കേരള പോലീസും റെയിൽവേ പോലീസും ചേർന്ന് പൂനെ റെയിൽവേ സ്റ്റേഷനിൽ വെച്ച് ജനറൽ കോച്ചിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡൽഹിയിലെത്തും മുമ്പ് നടത്തിയ ഈ സമയോചിത ഇടപെടലിലൂടെയാണ് കുട്ടിയെ സുരക്ഷിതമായി രക്ഷിക്കാനായത്.
അന്വേഷണത്തിനായി ഒമ്പത് അംഗങ്ങൾ വീതമുള്ള രണ്ട് പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്. ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. സതീഷിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലുള്ള അന്വേഷണമാണ് നിർണായക വിജയത്തിലേക്ക് എത്തിയത്.
12 വയസ്സ് മാത്രമുള്ള കുട്ടിയെ കൂട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയായ അഭിജിത്തിനെതിരെ പോക്‌സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തിട്ടുണ്ട്. കുട്ടിക്ക് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ വൈദ്യപരിശോധന ഉൾപ്പെടെയുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ പ്രതിക്കെതിരെ മുമ്പ് ലഹരിക്കേസുണ്ടെന്ന വിവരവും പോലീസ് പരിശോധിച്ചുവരുന്നു.
സമയബന്ധിതമായ അന്വേഷണം, സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം, വിവിധ സംസ്ഥാനങ്ങളിലെ പോലീസുമായി നടത്തിയ ഏകോപനം എന്നിവയിലൂടെ കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിച്ച കേരള പോലീസിന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.

