വാഷിംഗ്ടൺ/മോസ്കോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് പ്ലാഡിമർ പുടിനും തമ്മിൽ ദൈർഘ്യമേറിയ ടെലിഫോൺ സംഭാഷണം നടന്നു. ഏകദേശം 90 മിനിറ്റോളം നീണ്ടുനിന്ന ഈ ചർച്ചയിൽ യുക്രെയ്ൻ യുദ്ധവും ഇറാൻ സംബന്ധമായ പ്രശ്നങ്ങളും പ്രധാനമായി പരിഗണിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള സാധ്യതകൾ ചർച്ച ചെയ്തതായും, മേയ് 9-ലെ വിജയദിനത്തോടനുബന്ധിച്ച് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള ആശയവും റഷ്യ മുന്നോട്ടുവച്ചതായും ക്രെംലിൻ വൃത്തങ്ങൾ അറിയിച്ചു. ഈ നിർദ്ദേശത്തെ ട്രംപ് അനുകൂലമായി സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇറാനുമായി ബന്ധപ്പെട്ട സംഘർഷവും സംഭാഷണത്തിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു. ഇറാന്റെ ആണവപ്രശ്നത്തിൽ ഇടപെടാൻ താൽപര്യമുണ്ടെന്ന് പുടിൻ അറിയിച്ചതായി ട്രംപ് പറഞ്ഞു. എന്നാൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കലാണ് മുൻഗണനയെന്ന് അദ്ദേഹം വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.
കൂടാതെ, മിഡിൽ ഈസ്റ്റ് മേഖലയിലെ സുരക്ഷാ സാഹചര്യം, പെർഷ്യൻ ഗൾഫ് പ്രദേശത്തെ സംഘർഷങ്ങൾ എന്നിവയും ചർച്ചയിൽ ഉൾപ്പെട്ടതായി ക്രെംലിൻ അറിയിച്ചു.
സംഭാഷണം “സൗഹൃദപരവും കാര്യപരവുമായിരുന്നു” എന്നാണ് ഇരുപക്ഷവും വിലയിരുത്തിയത്. യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താൻ സാധ്യതയുണ്ടെന്ന പ്രതീക്ഷയും ട്രംപ് പ്രകടിപ്പിച്ചു.

