വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 80-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യു.എസിന്റെ ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് അങ്കണം ആയോധനകലകളുടെ പോരാട്ടവേദിയായി മാറി. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ കൂടി ഭാഗമായി സംഘടിപ്പിച്ച ‘യു.എഫ്.സി. ഫ്രീഡം 250’ (UFC Freedom 250) എന്ന കെയ്ജ് ഫൈറ്റിംഗ് (Cage-fighting) മാമാങ്കത്തിനാണ് വൈറ്റ് ഹൗസിലെ പുൽത്തകിടി സാക്ഷ്യം വഹിച്ചത്.
അമേരിക്കൻ ഭരണകൂടത്തിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ ‘ദി ക്ലോ’എന്ന് പേരിട്ട, ഭീമാകാരമായ സ്ക്രീനുകളും ലൈറ്റുകളും ഘടിപ്പിച്ച താത്കാലിക അഷ്ടഭുജ കെയ്ജ് നിർമ്മിച്ചായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. ട്രംപിന്റെ അടുത്ത സുഹൃത്തും യു.എഫ്.സി. ചീഫുമായ ഡാന വൈറ്റിന്റെ നേതൃത്വത്തിലായിരുന്നു ഈ അസാധാരണ കായികമേള. വൈറ്റ് ഹൗസിനുള്ളിലെ ഓവൽ ഓഫീസിൽ നിന്നും ട്രംപും ഡാന വൈറ്റും ഒരുമിച്ച് പുറത്തേക്ക് വന്നതോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്.
പ്രസിഡന്റ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, മെറ്റാ സി.ഇ.ഒ. മാർക്ക് സക്കർബർഗ് തുടങ്ങിയ പ്രമുഖരും സായുധ സേനാംഗങ്ങളും ഉൾപ്പെടെ നാലായിരത്തോളം വിശിഷ്ടാതിഥികൾ റിങ് സൈഡിലിരുന്ന് മത്സരങ്ങൾ തത്സമയം വീക്ഷിച്ചു. മുഖ്യ മത്സരത്തിൽ അമേരിക്കൻ താരം ജസ്റ്റിൻ ഗാഥ്ജെ, ലൈറ്റ്വെയ്റ്റ് ചാമ്പ്യനായ ഇലിയ ടോപുരിയയെ അട്ടിമറിച്ച് കിരീടം ചൂടി. മത്സരശേഷം വിജയികളായ താരങ്ങൾ കെയ്ജിന് പുറത്തിറങ്ങി ഒന്നാം നിരയിലിരുന്ന ട്രംപിന് ഹസ്തദാനം നൽകി ജന്മദിനാശംസകൾ നേർന്നു. ജന്മദിനത്തിന് തൊട്ടുമുൻപ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ പ്രഖ്യാപിച്ചതിന്റെ ആഹ്ളാദത്തിലായി രുന്നു ട്രംമ്പ്

