ദുബായ്: ഇറാനെതിരായ സൈനിക നടപടി കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള നീക്കവുമായി അമേരിക്ക. ഖാർഗ് ദ്വീപും സമീപ സമുദ്രപ്രദേശങ്ങളും ലക്ഷ്യമിട്ട് നാവിക-വ്യോമ സേനയുടെ സംയുക്ത നടപടി ആസൂത്രണം ചെയ്തതായി അമേരിക്കൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ഇറാന്റെ എണ്ണക്കയറ്റുമതിയുടെ വലിയൊരു പങ്കും ഖാർഗ് ദ്വീപ് വഴിയായതിനാൽ ഈ മേഖലയിലെ നിയന്ത്രണം നേടുന്നത് ഇറാന്റെ സാമ്പത്തിക ശേഷിയെ നേരിട്ട് ബാധിക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. ദ്വീപിന് ചുറ്റുമുള്ള സമുദ്രമേഖലയിൽ അമേരിക്കൻ നാവികസേന സാന്നിധ്യം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഖാർഗ് ദ്വീപ് സംരക്ഷിക്കാൻ ആവശ്യമായ എല്ലാ സൈനിക നടപടികളും സ്വീകരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ഏത് നീക്കത്തിനും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്റെ സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി.
അമേരിക്കയും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ഗൾഫ് മേഖലയിലെ സുരക്ഷാ ആശങ്കയും വർധിച്ചിട്ടുണ്ട്. ലോകത്തെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖാർഗ് ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷം അന്താരാഷ്ട്ര എണ്ണവിപണിയിലും ആശങ്ക ഉയർത്തുകയാണ്.

