ന്യൂയോർക്ക്: വനിതാ സിംഗിൾസിൽ അരീന സബലെങ്കയെ പരാജയപ്പെടുത്തി എലീന റിബാകിന യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കി. ഫൈനലിൽ 6–4, 5–7, 6–2 എന്ന സ്കോറിനായിരുന്നു കസാഖ് താരത്തിന്റെ ജയം. ഇതോടെ റിബാകിനയുടെ കരിയറിലെ മൂന്നാം ഗ്രാൻഡ് സ്ലാം കിരീടവും ഈ വർഷത്തെ രണ്ടാമത്തെ ഗ്രാൻഡ് സ്ലാം കിരീടവുമായി യുഎസ് ഓപ്പൺ നേട്ടം.
രണ്ട് തവണ ചാമ്പ്യനായ സബലെങ്കയെ തുടർച്ചയായ മൂന്നാം യുഎസ് ഓപ്പൺ കിരീടം നേടുന്നതിൽനിന്നും റിബാകിനയുടെ വിജയം തടഞ്ഞു. ആദ്യ സെറ്റ് 6–4ന് റിബാകിന സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ 7–5ന് തിരിച്ചടിച്ച സബലെങ്ക മത്സരം നിർണായക മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാൽ മൂന്നാം സെറ്റിൽ റിബാകിന 6–2ന് ആധിപത്യം ഉറപ്പിച്ച് കിരീടം സ്വന്തമാക്കി.
ഈ വിജയത്തോടെ റിബാകിന ലോക ഒന്നാം നമ്പർ താരമായും മാറും. സബലെങ്കയുടെ 99 ആഴ്ച നീണ്ട ഒന്നാം റാങ്ക് കാലയളവിനും ഇതോടെ വിരാമമാകും. 2026ലെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലും സബലെങ്കയെ തോൽപ്പിച്ചാണ് റിബാകിന കിരീടം നേടിയത്.
2022ലെ വിംബിൾഡൺ കിരീടമാണ് റിബാകിനയുടെ ആദ്യ ഗ്രാൻഡ് സ്ലാം നേട്ടം. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണിന് പിന്നാലെ യുഎസ് ഓപ്പൺ കൂടി സ്വന്തമാക്കിയതോടെ ഒരേ വർഷം രണ്ട് ഹാർഡ്കോർട്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടുന്ന ഈ നൂറ്റാണ്ടിലെ മൂന്നാമത്തെ വനിതാ താരമെന്ന നേട്ടവും റിബാകിന സ്വന്തമാക്കി.
കിരീടനേട്ടത്തോടെ റിബാകിനയ്ക്ക് 5.5 മില്യൺ ഡോളറിന്റെ സമ്മാനത്തുകയും ലഭിച്ചു.

