പത്തനംതിട്ട: കോയിപ്പുറത്ത് 75-കാരിയായ പൊന്നമ്മ തോമസിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ മകൻ ടിജോ തോമസ് (37), ഇയാളോടൊപ്പം താമസിച്ചിരുന്ന കൊല്ലം കാവനാട് സ്വദേശിനി റിൻസിമോൾ (37) എന്നിവരെ കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി ടിജോയും റിൻസിമോളും തമ്മിലുണ്ടായ തർക്കം തടയാൻ എത്തിയപ്പോഴാണ് പൊന്നമ്മയ്ക്ക് നേരെ ആക്രമണമുണ്ടായത്. ടിജോ ഇവരെ ക്രൂരമായി മർദിക്കുകയും നെഞ്ചിൽ ചവിട്ടുകയും ശ്വാസംമുട്ടിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി.
ആദ്യം ഹൃദയാഘാതമെന്ന രീതിയിൽ വരുത്തിതീർക്കാൻ ശ്രമിച്ച മരണത്തിൽ, പൊലീസിന് ലഭിച്ച അജ്ഞാത ഫോൺ സന്ദേശമാണ് വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും പോസ്റ്റ്മോർട്ടം പരിശോധനയിലും ശരീരത്തിൽ ഗുരുതര പരിക്കുകളും ശ്വാസംമുട്ടലിന്റെ ലക്ഷണങ്ങളും കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

