കാനഡയിലെ സീറോ മലബാർപള്ളിയിൽ വൻ മോഷണം

സ്കാർബറോ: സാധാരണ മോഷണം എന്നതിനേക്കാൾ പള്ളിയും വിശുദ്ധ വസ്തുക്കളും ലക്ഷ്യമിട്ടു നടത്തിയ ആസൂത്രിത കവർച്ചയാണ് ഇതെന്നു സംശയിക്കുന്നു. കാനഡയിലെ തീർഥാടനകേന്ദ്രം കൂടിയായ സ്കാർബറോ സീറോ മലബാർ ഫൊറോന പള്ളിയിൽ ആണ് വൻ കവർച്ച നടത്തിയത്.

ഇറ്റലിയിൽനിന്നു കൊണ്ടുവന്നു പള്ളിയിൽ പ്രതിഷ്ഠിച്ചിരുന്ന തോമാ ശ്ലീഹയുടെ തിരുശേഷിപ്പാണ് കവർച്ച ചെയ്യപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയായിരുന്നു മോഷണമെന്നു കരുതുന്നു. ഇറ്റലി ഓർട്ടോണ സെന്‍റ് തോമസ് ബസിലിക്കയിൽനിന്ന് അടുത്ത കാലത്ത് ഇവിടേക്കു കൊണ്ടുവന്നു പ്രതിഷ്ഠിച്ച ഫസ്റ്റ് ക്ലാസ് തിരുശേഷിപ്പ് ആണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്. തിരുവോസ്തി സൂക്ഷിക്കുന്ന സക്രാരിയുടെ താക്കോലും നഷ്ടപ്പെട്ടിട്ടുണ്ട്. തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചതോടെയാണ് ഇതു തീർഥാടനകേന്ദ്രമായി ഉയർത്തിയത്.

ഇതു കൂടാതെ പള്ളി ഓഫീസുകളിലും അതിക്രമം നടന്നിട്ടുണ്ട്. വികാരിയുടെ മുറി, വിവിധ ഡിപ്പാർട്ട്മെന്‍റുകളുടെ ഓഫീസ്, സംഘടനകളുടെ ഓഫീസ് എന്നിവയിലേക്കും അതിക്രമിച്ചു കയറി.

വാതിലുകളും ജനലുകളും തകർത്തു. ഓഫീസ് രേഖകൾ, കംപ്യൂട്ടറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ വരുത്തി.തിരുശേഷിപ്പും സക്രാരിയുടെ താക്കോലും കവർന്നുകൊണ്ടുപോയത് വിശ്വാസികളിൽ കടുത്ത ആശങ്കയും നടുക്കവും ഉളവാക്കിയിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള തിരുശേഷിപ്പ് ആണ് നഷ്ടമായിരിക്കുന്നത്. ഇതു കണക്കിലെടുത്ത് പോലീസ് അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ മിസിസാഗ സീറോ മലബാർ രൂപത അധികൃതർ കടുത്ത ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളോ വിവരങ്ങളോ ലഭിക്കുന്നവർ അന്വേഷണത്തെ സഹായിക്കാൻ മുന്നോട്ടുവരണമെന്നു മിസിസാഗ രൂപത പിആർഒ ഫാ. ജോർജ് ജോസഫ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *