വടക്കഞ്ചേരി: ഇതര സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യ ബസുകൾ കേരളത്തിലെത്തിച്ച് സർവീസ് നടത്തുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി വിലക്കേർപ്പെടുത്തി. ഇതോടെ കുറഞ്ഞ വിലയ്ക്ക് ബസുകൾ വാങ്ങി അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കാൻ കാത്തിരുന്ന 200 ഓളം സ്വകാര്യബസുകളാണ് പ്രതിസന്ധിയിലായത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ബസുകൾ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നത്.
ഡൽഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ബസുകളുടെ കാലാവധി 8 മുതൽ 10 വർഷം വരെയാണ്. എന്നാൽ കേരളത്തിൽ ഇത് 22 വർഷമാണ്. ഇത് മുതലെടുത്താണ് പുറംസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ബസുകൾ വാങ്ങിയിരുന്നത്. പുതിയ ബസ് വാങ്ങാൻ 50 ലക്ഷത്തോളം രൂപ ചെലവാകുമ്പോൾ, പഴയ ബസുകൾ 10-15 ലക്ഷം രൂപയ്ക്ക് ലഭിക്കുമെന്നതാണ് നേട്ടം. പഴയ വാഹനങ്ങൾ വായുമലിനീകരണത്തിനും സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്നതാണ് ഗതാഗത വകുപ്പിന്റെ നിലപാട്. കേരളം പഴയ വാഹനങ്ങളുടെ താവളമായി മാറാതിരിക്കാനാണ് ഈ നടപടിയെന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ കെ. മനോജ്കുമാർ വ്യക്തമാക്കി. ഇതിനോടകം പണം മുടക്കി വാങ്ങിയ ബസുകൾക്കെങ്കിലും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബസുടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

