സിഡ്നി സി.ബി.ഡിയിൽ തെരുവിൽ അന്തിയുറങ്ങുന്നവരുടെ എണ്ണം ഉയരുന്നു; താമസസൗകര്യമില്ലാതെ വലഞ്ഞ് ജനങ്ങൾ

സിഡ്നി: വിനോദസഞ്ചാരികളുടെ കേന്ദ്രവും അത്യാധുനിക ആഡംബര നിർമ്മിതികളും നിറഞ്ഞ സിഡ്നി സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ (CBD) തെരുവിൽ അന്തിയുറങ്ങുന്ന ഭൂരഹിതരുടെയും സാധുക്കളുടെയും എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. തണുപ്പേറിയ ശൈത്യകാലത്ത് താൽക്കാലിക കൂടാരങ്ങളും ഷോപ്പിംഗ് ട്രോളികളും ഐസ് ബോക്സുകളും ഉപയോഗിച്ച് സർക്കുലർ ക്വേ റെയിൽവേ സ്റ്റേഷന് പുറത്തെ പ്രധാന തെരുവിൽ നിരവധി ആളുകളാണ് അഭയം കണ്ടെത്തിയിരിക്കുന്നത്. പ്രശസ്തമായ പിറ്റ് സ്ട്രീറ്റ് മാളിന് പുറത്തും ഇത്തരം താൽക്കാലിക അഭയകേന്ദ്രങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

വീട് നഷ്ടപ്പെടുന്നത് ജീവിതത്തിലെ എല്ലാം നഷ്ടപ്പെടുന്നതിന് തുല്യമാണെന്ന് തെരുവിൽ കഴിയുന്നവർ വ്യക്തമാക്കുന്നു. പബ്ലിക് ഹൗസിംഗ് പദ്ധതികളിൽ നിന്ന് വിലക്ക് നേരിട്ടവരും, അടച്ചുറപ്പുള്ള ഒരു വീടിനായി പത്ത് വർഷത്തോളം കാത്തിരിപ്പ് പട്ടികയിൽ തുടരുന്നവരുമാണ് ഭൂരിഭാഗവും. അതേസമയം, ന്യു സൗത്ത് വെയ്ൽസിൽ താൽക്കാലിക താമസസൗകര്യങ്ങളും ഭക്ഷണവും എത്തിച്ചുനൽകുന്ന പ്രവർത്തനങ്ങളുമായി ‘പ്രൊവിഡൻഷ്യൽ ഹോംസ്’ പോലുള്ള സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീകൾ ഉൾപ്പെടെ 2,500 ഓളം പേർക്ക് താമസസൗകര്യം നൽകാൻ തങ്ങൾക്ക് സാധിച്ചതായി സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.

താമസസൗകര്യ രംഗം കടുത്ത പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ന്യു സൗത്ത് വെയ്ൽസ് ഹൗസിംഗ് ആൻഡ് ഹോംലെസ്നസ്സ് മന്ത്രി റോസ് ജാക്സൺ സമ്മതിച്ചു. പ്രശ്നപരിഹാരത്തിനായി 2025-2035 കാലയളവിലേക്ക് പത്ത് വർഷത്തെ പ്രത്യേക പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും, ശാശ്വതമായ സോഷ്യൽ ഹൗസിംഗ് പദ്ധതികൾക്കായി 5.1 ബില്യൺ ഡോളറിന്റെ നിക്ഷേപം സർക്കാർ നടത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കി. സർവ്വേകൾ പ്രകാരം സി.ബി.ഡിയിൽ തെരുവിൽ കഴിയുന്നവരുടെ എണ്ണത്തിൽ 14.5 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, യുവാക്കൾക്കിടയിലെ ഭവനരഹിതാവസ്ഥ പലപ്പോഴും സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകളിൽ താൽക്കാലികമായി അന്തിയുറങ്ങുന്ന ‘കൗച്ച്-സർഫിംഗ്’ (Couch-surfing) എന്ന രീതിയിലാണ് ആരംഭിക്കുന്നതെന്ന് ‘യൂത്ത് ഓഫ് ദി സ്ട്രീറ്റ്സ്’ അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഏകദേശം 80 ശതമാനം യുവാക്കളും ഇത്തരം താൽക്കാലിക താമസത്തെ യഥാർത്ഥ ഭവനരഹിതാവസ്ഥയായി കാണുന്നില്ലെങ്കിലും, സ്ഥിരമായി ഇടങ്ങൾ മാറുന്നത് ഇവരുടെ മാനസികാരോഗ്യത്തെയും സാമൂഹികബന്ധങ്ങളെയും സാരമായി ബാധിക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *