ലിബിയൻ മുൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സൈഫ് അൽ ഇസ്ലാം വെടിയേറ്റു മരിച്ചു

ട്രിപ്പോളി : ലിബിയൻ മുൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മകനും രാഷ്ട്രീയ പിന്തുടർച്ചാവകാശിയുമായി കരുതപ്പെട്ടിരുന്ന സൈഫ് അൽ ഇസ്ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ലിബിയയിലെ സിന്റാൻ നഗരത്തിലുള്ള അദ്ദേഹത്തിന്റെ വസതിക്കുനേരെയുണ്ടായ സായുധ ആക്രമണത്തിലാണ് സൈഫ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളും മരണവാർത്ത സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സിന്റാനിലെ സൈഫ് അൽ ഇസ്‌ലാമിന്റെ വസതിയിലേക്ക് നാലംഗ സായുധ സംഘം അതിക്രമിച്ചു കയറിയത്. വസതിയിലെ സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷമായിരുന്നു ആക്രമണം. തുടർന്നുണ്ടായ വെടിവെപ്പിൽ സൈഫ് അൽ ഇസ്‌ലാമിന് മാരകമായി പരിക്കേൽക്കുകയും മരണം സംഭവിക്കുകയും ചെയ്തു. സൈഫിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതായും വെടിയേറ്റതാണ് മരണകാരണമെന്ന് വ്യക്തമായതായും ലിബിയൻ അറ്റോർണി ജനറലിന്റെ ഓഫീസ് ഇന്ന് അറിയിച്ചു.

2011-ൽ മുഅമ്മർ ഗദ്ദാഫി കൊല്ലപ്പെട്ടതിന് പിന്നാലെ സൈഫ് അൽ ഇസ്‌ലാം വിമതരുടെ പിടിയിലായിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC) മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വർഷങ്ങളോളം തടവിലായിരുന്ന അദ്ദേഹം 2017-ൽ മോചിതനായ ശേഷം ലിബിയൻ രാഷ്ട്രീയത്തിൽ സജീവമാകാൻ ശ്രമിച്ചു വരികയായിരുന്നു. 2021-ലെ ലിബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയെങ്കിലും അത് തള്ളപ്പെടുകയായിരുന്നു.

സൈഫ് അൽ ഇസ്‌ലാമിന്റെ കൊലപാതകം ലിബിയയിലെ രാഷ്ട്രീയ അനിശ്ചിതത്വം വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗദ്ദാഫി അനുകൂല വിഭാഗങ്ങളിൽ ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും ലിബിയൻ അധികൃതർ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *