ഭോപ്പാൽ: അമിതമായി ഓൺലൈൻ ഗെയിം ശീലമാക്കിയതിന് മാതാപിതാക്കൾ മൊബൈൽ ഫോൺ പിടിച്ചു വച്ചതിന് പിന്നാലെ 14 വയസുകാരൻ ജീവനൊടുക്കി. ഭോപ്പാലിലെ ശ്രീറാം കോളനിയിൽ താമസിക്കുന്ന അൻഷ് സാഹു എന്ന എട്ടാം ക്ലാസുകാരനാണ് ജീവനൊടുക്കിയത്.
സംഭവം നടക്കുമ്പോൾ അൻഷ് വീട്ടിൽ തനിച്ചായിരുന്നു. ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകരായ അൻഷിന്റെ മാതാപിതാക്കൾ വീട്ടിൽ തിരിച്ചത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടിയെ കണ്ടതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൻഷിന് മൊബൈൽ ഫോണിനോടുള്ള ആസക്തി വർദ്ധിച്ചുവരുന്നതിനാൽ മാതാപിതാക്കൾ പല തവണ കുട്ടിയെ ഉപദേശിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. ഓൺലൈൻ ഗെയിംമിനായി അൻഷി, മുത്തച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 28,000 രൂപ പിൻവലിച്ചതായും റിപ്പോർട്ടുണ്ട്.
മാതാപിതാക്കൾ മൊബൈൽ ഫോൺ പിടിച്ചുവച്ച ദിവസം അൻഷി ധാരാളം സമയം ഗെയിം കളിച്ചിരുന്നു. ഇത് പൂർത്തിയാക്കാൻ സാധിക്കാത്തതിന്റെ സമർദത്തിലായിരുന്നു അൻഷിയെന്നും കുടുംബം പറഞ്ഞു. അൻഷിയുടെ മുറിയിൽ നിന്നും പോലീസ് മൊബൈൽ ഫോൺ കണ്ടെടുത്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുകയാണ്.
മൊബൈൽ ഫോൺ ഗെയിം വിലക്കിയതിനു മൂന്നു പെൺകുട്ടികൾ യുപിയിൽ ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെയാണ് കൗമാരക്കാരന്റെ മരണം. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കെട്ടിടത്തിൽനിന്നു ചാടി മൂന്നു സഹോദരിമാർ ജീവനൊടുക്കി. അമിതമായ ഓൺലൈൻ ഗെയിം ശീലത്തെ മാതാപിതാക്കൾ എതിർത്തതാണ് മരണകാരണം. പുലർച്ചെ 2.30 ന് ഭാരത് സിറ്റി ഏരിയയിലാണ് ദാരുണ സംഭവം. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. കുട്ടികൾ കൊറിയൻ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായിരുന്നുവെന്നാണ് റിപ്പോർട്ട്.
‘അമ്മേ, അച്ഛാ, ക്ഷമിക്കണം’ എന്ന കുട്ടികളെഴുതിയ ഒരു പേജ് വരുന്ന കുറിപ്പ് കണ്ടുകിട്ടിയതായി പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾ മൊബൈൽ ഫോണുകളിൽ ധാരാളം സമയം ചെലവഴിച്ചിരുന്നെന്നും കൊറിയൻ ഓൺലൈൻ ടാസ്ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിംഗ് ആപ്പിൽ ഉൾപ്പെട്ടിരുന്നെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

