തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും ഭിന്നശേഷിക്കാർ താമസിക്കുന്ന വീടുകൾക്കും കുടിവെള്ള ചാർജിൽ ഇളവ് അനുവദിക്കാൻ ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
40 ശതമാനമോ അതിലധികമോ ഓട്ടിസം ബാധിച്ച അംഗങ്ങളുള്ള കുടുംബങ്ങൾ, 40 ശതമാനമോ അതിലധികമോ അംഗവൈകല്യം ബാധിച്ചവർ താമസിക്കുന്ന കുടുംബങ്ങൾ, ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും സൗജന്യമായി സേവനം നൽകുന്നതുമായ അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങൾ എന്നീ വിഭാഗങ്ങൾക്കാകും ഉത്തരവ് പ്രകാരം ഇളവു ലഭിക്കുക.
നിർധനരായവർക്കും ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവർക്കും ജലം എത്തിക്കുന്നതിൽ അഥോറിറ്റിക്കുണ്ടാകുന്ന സാന്പത്തിക ബാധ്യത മറികടന്നുകൊണ്ട് ഇളവ് ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.

