തൃത്താല: ഒരുകാലത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന പൊതുവിദ്യാലയങ്ങളെ സർക്കാർ ഏറ്റെടുത്ത് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. അകിലാണം ഗവ. എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2002-ൽ മൂവായിരത്തോളം വിദ്യാലയങ്ങളാണ് കേരളത്തിൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്നത്. എന്നാൽ 2016 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഇവയെല്ലാം മികവിന്റെ പാതയിലേക്ക് ഉയർന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ അയ്യായിരം കോടി രൂപയാണ് സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ വിനിയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃത്താലയിലെ വിദ്യാഭ്യാസ മുന്നേറ്റം: തൃത്താല മണ്ഡലത്തിൽ മാത്രം 22 വിദ്യാലയങ്ങൾക്കാണ് പുതിയ കെട്ടിട നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചത്. ഇതിൽ 18 വിദ്യാലയങ്ങളുടെയും നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 90 ലക്ഷം രൂപ വിനിയോഗിച്ചാണ് അകിലാണം ഗവ. എൽ.പി സ്കൂളിനായി പുതിയ കെട്ടിടം നിർമ്മിച്ചത്.
തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വിബിലേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുധീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശർമിള, സ്ഥിരം സമിതി അധ്യക്ഷരായ ഷിജില രതീഷ്, എം.ജി. രാജഗോപാലൻ, പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു. എ.ഇ.ഒ കെ. പ്രസാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് പി. കനകാംബിക, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഹനീഫ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

