ലഖ്‌നൗ: മഹാശിവരാത്രി പ്രമാണിച്ച് ഉത്തർപ്രദേശിലുടനീളം ഭക്തിസാന്ദ്രമായ അന്തരീക്ഷം. ലക്ഷക്കണക്കിന് ഭക്തരാണ് വിവിധ പുണ്യനദികളിൽ സ്നാനം ചെയ്തും ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തിയും ആഘോഷങ്ങളിൽ പങ്കുചേരുന്നത്. പ്രയാഗ്‌രാജിലെ സംഗമത്തിൽ പുണ്യസ്നാനം നടത്തുന്നതിനായി പുലർച്ചെ മുതൽ തന്നെ വൻ ജനതിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം ഈ വർഷത്തെ മാഘമേളയ്ക്കും ഇന്ന് സംഗമത്തിൽ സമാപ്തിയാകും.
സംഗമത്തിലെ സ്നാനഘട്ടങ്ങളിൽ ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വൻ പോലീസ് സന്നാഹത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്രം ഉൾപ്പെടെയുള്ള പ്രമുഖ ശിവക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശനം സുഗമമാക്കാൻ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നദികളിലെ പുണ്യസ്നാനത്തിന് ശേഷം ശിവലിംഗങ്ങളിൽ ജലാഭിഷേകവും പുഷ്പാർച്ചനയും നടത്തി ഭക്തർ പ്രാർത്ഥനകളിൽ മുഴുകുകയാണ്.
സംസ്ഥാനത്തെ ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി ഡ്രോൺ നിരീക്ഷണവും സിസിടിവി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

