പോലീസ് പിന്തുടരുന്നതിനിടെ ദുരന്തം;മോഷ്ടിച്ച കാർ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം, പ്രതി പിടിയിൽ

സിഡ്‌നി: സിഡ്‌നിയിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ പോലീസ് പിന്തുടരുന്നതിനിടെ മോഷ്ടിച്ച കാർ മറ്റൊരു വാഹനത്തിലിടിച്ച് രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. 60-ഉം 84-ഉം വയസ്സുള്ള സ്ത്രീകളാണ് അപകടത്തിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 31-കാരനായ ഡ്രൈവർക്കെതിരെ നരഹത്യയുൾപ്പെടെ 11 കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു.

ശനിയാഴ്ച രാവിലെ 10.20-ഓടെ സൗത്ത് ഹഴ്സ്റ്റ്‌വില്ലിലെ ഒരു സർവീസ് സ്റ്റേഷനിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. 25-കാരനായ യുവാവിനെ മർദ്ദിച്ച ശേഷം ഇയാൾ ചുവന്ന സെഡാൻ കാർ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ പോലീസ് ബെവർലി ഹിൽസിൽ വെച്ച് കാർ കണ്ടെത്തുകയും നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കാർ നിർത്താതെ അതിവേഗത്തിൽ ഓടിച്ചുപോയതിനെത്തുടർന്ന് പോലീസ് പിന്തുടർന്നു. പിന്നീട് സുരക്ഷാ കാരണങ്ങളാൽ റോഡിലെ ചേസിംഗ് നിർത്തിവെച്ചെങ്കിലും പോലീസ് ഹെലികോപ്റ്റർ ) ആകാശത്തുനിന്നും കാറിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

രാവിലെ 11.10-ഓടെ കാംഡൻ സൗത്തിലെ ഓൾഡ് ഹ്യൂം ഹൈവേയിൽ വെച്ച് അതിവേഗത്തിൽ വന്ന മോഷ്ടിച്ച കാർ മറ്റൊരു ആൽഫ റോമിയോ കാറിലിടിക്കുകയായിരുന്നു. ആ കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സമീപത്തെ ഒരു റിട്ടയർമെന്റ് വില്ലേജിൽ നിന്നാണ് പോലീസ് പിടികൂടിയത്. അപകടകരമായ ഡ്രൈവിംഗ്, മരണം സംഭവിച്ചതിന് ശേഷം സഹായിക്കാതെ കടന്നുകളയൽ, ട്രാഫിക് സിഗ്നൽ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിക്ക് ജാമ്യം നിഷേധിച്ചു.

പോലീസ് നടപടികളെക്കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ലോ എൻഫോഴ്‌സ്‌മെന്റ് കണ്ടക്ട് കമ്മീഷൻ ഈ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *