എൻഎസ്ഡബ്ല്യുവിൽ ഇനി നിയന്ത്രണങ്ങളില്ലാത്ത പ്രതിഷേധങ്ങൾ; പഴയ നിയമം നിലവിൽ വന്നു

സിഡ്‌നി: സിഡ്‌നിയിലും പരിസര പ്രദേശങ്ങളിലും പൊതുജനസമ്മേളനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ എൻഎസ്ഡബ്ല്യു (NSW) പോലീസ് നീക്കി.ഡിസംബർ 14-ന് ബോണ്ടായ് ബീച്ചിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ഏർപ്പെടുത്തിയ ഈ പ്രത്യേക നിയന്ത്രണങ്ങൾ ഇനി നീട്ടേണ്ടതില്ലെന്ന് പോലീസ് കമ്മീഷണർ മാൽ ലാനിയൻ അറിയിച്ചു.ചൊവ്വാഴ്ച മുതൽ സിഡ്‌നിയിലോ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലോ പ്രതിഷേധങ്ങൾക്ക് നിയന്ത്രണമുണ്ടാകില്ല.

ഭീകരാക്രമണത്തിന് ശേഷം ഡിസംബർ 24-നാണ് സംസ്ഥാന സർക്കാർ പോലീസിന് ഈ പ്രത്യേക അധികാരം നൽകിയത്. കമ്മ്യൂണിറ്റിയിൽ സമാധാനം നിലനിർത്താനാണ് ഈ നടപടിയെന്നും, നിലവിൽ നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. ഇനിമുതൽ പൊതുസമ്മേളനങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന സംഘാടകർ ഏഴു ദിവസം മുമ്പ് കമ്മീഷണറെ അറിയിക്കണമെന്ന പഴയ നിയമം തന്നെ തുടരും.

അതേസമയം, കഴിഞ്ഞ ആഴ്ച ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ സന്ദർശന വേളയിൽ നടന്ന പ്രതിഷേധങ്ങളിൽ പോലീസിന്റെ ഇടപെടലിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.ലോ എൻഫോഴ്‌സ്‌മെന്റ് കണ്ടക്ട് കമ്മീഷൻ ആണ് പോലീസിന്റെ നടപടികളിലെ നിയമസാധുത പരിശോധിക്കുന്നത്.പ്രതിഷേധക്കാർക്ക് നേരെ പോലീസ് അമിത ബലപ്രയോഗം നടത്തിയെന്ന നിരവധി പരാതികളെത്തുടർന്നാണ് ഈ അന്വേഷണം. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും എന്നാൽ പൊതുജനസുരക്ഷയ്ക്കാണ് മുൻഗണനയെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *