ഇസ്ലാമാബാദ്: ഇന്ത്യയും ഇസ്രായേലും തമ്മിൽ ശക്തിപ്പെട്ടുവരുന്ന തന്ത്രപരമായ ബന്ധത്തെയും രൂപപ്പെട്ടുവരുന്ന പുതിയ സഖ്യങ്ങളെയും രൂക്ഷമായി വിമർശിച്ച് പാകിസ്താൻ. ഇന്ത്യയും ഇസ്രായേലും ഉൾപ്പെടുന്ന രാജ്യങ്ങളുടെ സഖ്യം മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ‘ഹെക്സഗൺ ഓഫ് അലയൻസസ്’ (Hexagon of Alliances) എന്ന പദപ്രയോഗത്തിലൂടെയാണ് ഈ കൂട്ടുകെട്ടിനെ പാകിസ്താൻ വിശേഷിപ്പിച്ചത്.
ഇന്ത്യ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ അമേരിക്കയുമായും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായും ചേർന്ന് നടത്തുന്ന സൈനിക-തന്ത്രപരമായ നീക്കങ്ങൾ ദക്ഷിണേഷ്യയിലെയും പശ്ചിമേഷ്യയിലെയും സുരക്ഷാ സന്തുലിതാവസ്ഥയെ തകർക്കുമെന്ന് പാകിസ്താൻ ഭയപ്പെടുന്നു.
ഗാസയിലെയും ലെബനനിലെയും ഇസ്രായേൽ സൈനിക നടപടികളെ പാകിസ്താൻ ശക്തമായി അപലപിച്ചു. പലസ്തീൻ ജനതയ്ക്കെതിരായ നീക്കങ്ങളിൽ ഇസ്രായേലിന് ലഭിക്കുന്ന അന്താരാഷ്ട്ര പിന്തുണയെയും പാകിസ്താൻ വിമർശിച്ചു.
മിഡിൽ ഈസ്റ്റിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും ഇസ്രായേലുമായുള്ള പ്രതിരോധ സഹകരണവും തങ്ങൾക്ക് വെല്ലുവിളിയാണെന്ന് പാകിസ്താൻ കരുതുന്നു. ഇതിനെ പ്രതിരോധിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്.
കശ്മീർ വിഷയത്തെ പലസ്തീൻ പ്രശ്നവുമായി കൂട്ടിച്ചേർത്തുകൊണ്ട് സംസാരിച്ച പാകിസ്താൻ വിദേശകാര്യ വക്താവ് മുംതാസ് സെഹ്‌റ ബലോച്ച്, രണ്ട് പ്രദേശങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ചു.

