ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ വാങ്ങാൻ ഇന്തൊനീഷ്യ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്തൊനീഷ്യൻ പ്രതിരോധ മന്ത്രാലയം വക്താവ് റിക്കോ റിക്കാർഡോ സിറൈറ്റിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് വിവരം പുറത്തുവിട്ടത്.
ഏകദേശം 200 മില്യൺ ഡോളർ മുതൽ 350 മില്യൺ ഡോളർ വരെയാണ് (ഏകദേശം ₹1,600 കോടി – ₹2,900 കോടി) ഈ പ്രതിരോധ ഇടപാടിന്റെ മൂല്യമെന്നാണ് കണക്കാക്കുന്നത്.രാജ്യത്തിന്റെ സൈനിക ഹാർഡ്‌വെയറുകളും പ്രതിരോധ ശേഷിയും ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ഇന്തൊനീഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകിച്ച് സമുദ്രമേഖലയിലെ സുരക്ഷ ശക്തമാക്കാൻ ബ്രഹ്മോസ് മിസൈലുകൾ ഇന്തൊനീഷ്യയെ സഹായിക്കും.
ഫിലിപ്പീൻസിന് ശേഷം ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്തൊനീഷ്യ. 2022-ൽ ഫിലിപ്പീൻസ് 375 മില്യൺ ഡോളറിന്റെ കരാറിൽ ഇന്ത്യയുമായി ഒപ്പുവെച്ചിരുന്നു.

