അഡലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിൽ കാണാതായ നാലുവയസ്സുകാരൻ ഗസ് ലാമണ്ടിനെ കണ്ടെത്താനായി നടത്തിയ ഏറ്റവും പുതിയ തിരച്ചിൽ ദൗത്യം പോലീസ് അവസാനിപ്പിച്ചു. കുട്ടിയെക്കുറിച്ച് പുതിയ തെളിവുകളൊന്നും കണ്ടെത്താനാവാത്തതിനെ തുടർന്നാണ് ഇന്ന് വൈകുന്നേരത്തോടെ തിരച്ചിൽ നിർത്തിവെച്ചത്.
സൗത്ത് ഓസ്‌ട്രേലിയയിലെ ഒക് പാർക്ക് സ്റ്റേഷൻ ഹോംസ്റ്റെഡ് കേന്ദ്രീകരിച്ചാണ് ഇന്ന് രാവിലെ മുതൽ പോലീസ് വീണ്ടും പരിശോധന നടത്തിയത്. മേഖലയിൽ അടുത്തിടെയുണ്ടായ ശക്തമായ മഴയെത്തുടർന്ന് മണ്ണിലുണ്ടായ മാറ്റങ്ങൾ പുതിയ തെളിവുകൾ പുറത്തുകൊണ്ടുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഈ തിരച്ചിൽ. കാലാവസ്ഥാ മാറ്റം പരിശോധനയ്ക്ക് പുതിയ സാധ്യതകൾ നൽകിയെങ്കിലും ആസൂത്രണം ചെയ്ത രീതിയിലുള്ള തിരച്ചിലിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്ന് മേജർ ക്രൈം വിഭാഗം ആക്ടിംഗ് ഓഫീസർ ഇൻ ചാർജ് ആൻഡ്രൂ മക്റേ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27-ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ഒക് പാർക്ക് സ്റ്റേഷനിലെ മൺകൂനയ്ക്ക് സമീപം കളിച്ചുകൊണ്ടിരുന്ന ഗസിനെ അവസാനമായി കണ്ടത്. ആറ് മാസം പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. സൗത്ത് ഓസ്‌ട്രേലിയൻ പോലീസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും തീവ്രവുമായ തിരച്ചിൽ ദൗത്യമാണ് ഇതിനായി നടത്തിയതെന്ന് ഡിറ്റക്റ്റീവ് സൂപ്രണ്ട് ഡാരൻ ഫീൽകെ വ്യക്തമാക്കി.
പല മേഖലകളിലും വിശദമായ പരിശോധന നടത്തിയെങ്കിലും നിലവിൽ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഓപ്പറേഷൻ അവസാനിപ്പിച്ചത്. എന്നാൽ വരും ആഴ്ചകളിൽ മേഖലയിൽ കൂടുതൽ തിരച്ചിലുകൾ നടത്തുന്നതിനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.

