ശ്രീനഗർ:ജമ്മു കശ്മീരിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 23 ആയി. പൂഞ്ച്, രജൗരി, ഡോഡ എന്നിവ ഉൾപ്പെടെയുള്ള ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേരെ കാണാതായതായും തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് നിരവധി വീടുകൾ തകർന്നതും റോഡുകളും പാലങ്ങളും ഒലിച്ചുപോയതും ഗതാഗതം തടസ്സപ്പെട്ടതുമാണ് സ്ഥിതി ഗുരുതരമാക്കിയത്. വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി ദേശീയ ദുരന്തനിവാരണ സേന (NDRF), സൈന്യം, പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതേസമയം, കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് അതീവ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

