ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുമായി പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ഇന്ന് നിർണ്ണായക യോഗം ചേരും. സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇസ്ലാമാബാദിൽ ഒത്തുചേരുന്നത്.മേഖലയിലെ സംഘർഷം കുറയ്ക്കാനും യുദ്ധം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുമുള്ള വിവിധ മാർഗങ്ങളെക്കുറിച്ച് മന്ത്രിമാർ ചർച്ച നടത്തും. പശ്ചിമേഷ്യൻ സമാധാനത്തിന് മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ ഇടപെടൽ എന്ന ലക്ഷ്യത്തോടെയാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലാറ്റിയും തുർക്കി വിദേശകാര്യമന്ത്രി ഹക്കാൻ ഫിദാനും ശനിയാഴ്ച രാത്രി തന്നെ ഇസ്ലാമാബാദിൽ എത്തിയിരുന്നു. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഞായറാഴ്ച ഉച്ചയോടെയാണ് യോഗത്തിനായി എത്തിയത്.പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ അതീവ പ്രാധാന്യമുള്ള ചർച്ചയാണിതെന്നതിനാൽ ഇസ്ലാമാബാദിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷം; ഇസ്ലാമാബാദിൽ നിർണ്ണായക ചർച്ചകൾ ഇന്ന്

