ജൂബ: ദക്ഷിണ സുഡാനിൽ സ്വർണ്ണഖനനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 70-ലധികം പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ജൂബയുടെ പ്രാന്തപ്രദേശത്തുള്ള ജെബൽ ഇറാഖിലെ ഖനന കേന്ദ്രത്തിലാണ് ദാരുണമായ സംഭവം നടന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പോലീസ് വക്താവ് ക്വാസിജ്വോക്ക് ഡൊമിനിക് അമോണ്ടോക് ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. അജ്ഞാതരായ സായുധ സംഘം ഖനിയിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നുവെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ഭയന്നോടിയ പലരും സമീപത്തെ വനമേഖലയിൽ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തുറസ്സായ സ്ഥലത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ജെബൽ ഇറാഖ് മേഖലയിൽ മുൻപും അനധികൃത ഖനനക്കാരും ഖനന കമ്പനികളും തമ്മിൽ സായുധ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്. ദക്ഷിണ സുഡാനിലെ സ്വർണ്ണഖനന മേഖല പലപ്പോഴും കൃത്യമായ നിയന്ത്രണങ്ങളില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യം പലപ്പോഴും പ്രാദേശിക തർക്കങ്ങൾക്കും വലിയ അക്രമങ്ങൾക്കും കാരണമാകുന്നു.സംഭവത്തെത്തുടർന്ന് രാജ്യത്തെ പ്രധാന പ്രതിപക്ഷമായ എസ്പിഎൽഎം/എ-ഐഒ (SPLM/A-IO) കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സർക്കാർ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് അവർ ആരോപിച്ചെങ്കിലും സൈനിക വക്താവ് ഇതിനോട് പ്രതികരിക്കാൻ തയ്യാറായില്ല. മേഖലയിലെ ക്രമസമാധാന നില തകരാറിലായതിലും സാധാരണക്കാർ കൊല്ലപ്പെടുന്നതിലും മനുഷ്യാവകാശ സംഘടനകൾ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണ സുഡാനിൽ സ്വർണ്ണഖനന തർക്കം: വെടിവെപ്പിൽ 70-ലേറെ പേർ കൊല്ലപ്പെട്ടു

