വാഷിംഗ്ടൺ/സിഡ്‌നി: ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ ഭരണകൂടത്തിന് കനത്ത അന്ത്യശാസനം നൽകി. ചൊവ്വാഴ്ച രാത്രി 8 മണിക്കു മുൻപ് ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജനിലയങ്ങളും പാലങ്ങളും തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇറാനെ “ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകും” എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാൻ ജനത തങ്ങളുടെ ഭരണകൂടത്തിൽ നിന്ന് മോചിതരാകാൻ ആഗ്രഹിക്കുന്നുവെന്നും, അവർ തന്നെക്കൊണ്ട് ബോംബിംഗ് തുടരാൻ ആവശ്യപ്പെടുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. നിലവിൽ ഇറാൻ വെടിനിർത്തലിന് സന്നദ്ധമല്ലെങ്കിൽ ആക്രമണം അതിശക്തമായി തുടരുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം, ഇറാൻ വിഷയത്തിൽ ഓസ്‌ട്രേലിയയുടെ നിലപാടിനെതിരെ ട്രംപ് പരസ്യമായി രംഗത്തെത്തി. തങ്ങളുടെ സഖ്യകക്ഷികളായ ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്കയെ സഹായിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “അവർ ഞങ്ങളെ സഹായിക്കാതിരിക്കാൻ വഴി തേടുകയാണ്” എന്ന് പറഞ്ഞ ട്രംപ്, ഓസ്‌ട്രേലിയയുടെ ഈ നിലപാടിൽ താൻ അങ്ങേയറ്റം നിരാശനാണെന്നും വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് തുറക്കുന്നത് അമേരിക്കയുടെ പ്രധാന ലക്ഷ്യമാണെന്നും എന്നാൽ മറ്റ് രാജ്യങ്ങൾ തങ്ങളുടെ ഇന്ധന സുരക്ഷയ്ക്കായി അമേരിക്കയുടെ സൈനിക ശക്തിയെ മാത്രം ആശ്രയിക്കാതെ സ്വയം പൊരുതാൻ പഠിക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കയുടെ സഹായമില്ലാതെ ഈ രാജ്യങ്ങൾ ഇന്ധനത്തിനായി ബുദ്ധിമുട്ടുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

