ന്യൂ സൗത്ത് വെയിൽസിൽ വാടകവീടുകൾ തീച്ചൂളയാകുന്നു; വേനൽക്കാലത്ത് ഇൻഡോർ താപനില 40 ഡിഗ്രി കടന്നതായി റിപ്പോർട്ട്

സിഡ്‌നി: കഴിഞ്ഞ് പോയ വേനൽക്കാലത്ത് ന്യൂ സൗത്ത് വെയിൽസിലെ വാടകവീടുകളിൽ താമസിക്കുന്നവർ കടുത്ത ഉഷ്ണതരംഗത്തിൽ ദുരിതത്തിലായതായി പുതിയ പഠന റിപ്പോർട്ട്. ചില വാടകവീടുകൾക്കുള്ളിലെ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വീടുകൾക്കുള്ളിലെ അസഹനീയമായ ചൂട് പലരുടെയും ആരോഗ്യനിലയെ ഗുരുതരമായി ബാധിച്ചതായും റിപ്പോർട്ടിലുണ്ട്.

വാടകക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ‘ബെറ്റർ റെന്റിംഗ്’ (Better Renting) എന്ന സംഘടനയാണ് സംസ്ഥാനത്തെ 50 വാടകവീടുകൾ കേന്ദ്രീകരിച്ച് പഠനം നടത്തിയത്. 2025 ഡിസംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലായിരുന്നു നിരീക്ഷണം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് വീടിനുള്ളിലെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോകുന്നത് ആരോഗ്യത്തിന് അപകടകരമാണ്. എന്നാൽ, പഠനത്തിൽ പങ്കെടുത്തവർ ദിവസവും ശരാശരി 12 മണിക്കൂറോളം 25 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടിലാണ് വീടിനുള്ളിൽ കഴിഞ്ഞതെന്ന് കണ്ടെത്തി.

ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാകുന്നു

അമിതമായ ചൂട് കാരണം വാടകക്കാർക്ക് കടുത്ത ക്ഷീണം, തലവേദന, ഓക്കാനം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടു. നിലവിലുള്ള മറ്റ് അസുഖങ്ങൾ ചൂട് കാരണം വർധിക്കുന്ന സാഹചര്യവുമുണ്ടായി. ചൂട് സഹിക്കാനാവാതെ രണ്ട് വാടകക്കാർക്ക് ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ ചികിത്സ തേടേണ്ടി വന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വീടുകൾക്ക് ആവശ്യമായ ഇൻസുലേഷൻ ഇല്ലാത്തതും തണുപ്പിക്കാനുള്ള സൗകര്യങ്ങളുടെ കുറവുമാണ് ഇത്രയും ഉയർന്ന ഇൻഡോർ താപനിലയ്ക്ക് കാരണമാകുന്നത്. വാടകവീടുകളിൽ കുറഞ്ഞ ഊർജ്ജക്ഷമത മാനദണ്ഡങ്ങൾ നിർബന്ധമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *