പെർത്ത്: പെർത്തിന്റെ വടക്കൻ മേഖലയായ പാഡ്ബറിയിൽ (Padbury) 69 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് ഹൗസിംഗ് പ്രോപ്പർട്ടിയിൽ ഇന്നലെ വൈകുന്നേരം 6.20-ഓടെയാണ് സംഭവം. പരസ്പരമുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ പോലീസ് ഉടൻ തന്നെ റോയൽ പെർത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെറാൾഡ്ടണിലെ വോന്തെല്ലയിൽ നിന്നുള്ള 39-കാരനെ സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയും കൊല്ലപ്പെട്ട വ്യക്തിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഹോമിസൈഡ് ഡിറ്റക്ടീവുകളും ഫോറൻസിക് ഉദ്യോഗസ്ഥരും വീട്ടിൽ നിന്ന് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. പ്രദേശത്ത് സാധാരണയായി ബഹളങ്ങൾ കേൾക്കാറുണ്ടെന്നും പോലീസ് പലപ്പോഴും എത്താറുള്ള വീടാണിതെന്നും അയൽവാസികൾ പറഞ്ഞു. അതേസമയം, യുവകുടുംബങ്ങൾ താമസിക്കുന്ന ശാന്തമായ ഈ തെരുവിൽ ഇങ്ങനെയൊരു കൊലപാതകം നടന്നതിന്റെ നടുക്കത്തിലാണ് നാട്ടുകാർ.
മരിച്ച ടെറിയുടെ വിയോഗത്തിൽ ബന്ധുക്കൾ സോഷ്യൽ മീഡിയയിലൂടെ ദുഃഖം രേഖപ്പെടുത്തി. സംഭവസ്ഥലത്ത് ആദ്യമെത്തിയ ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഉണ്ടായ ആഘാതം വലുതാണെന്ന് പോലീസ് മന്ത്രി റീസ് വിറ്റ്ബി പ്രതികരിച്ചു. അറസ്റ്റിലായ 39-കാരനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ നാളെ ജൂണ്ടലപ്പ് കോടതിയിൽ ഹാജരാക്കും.

