കെയ്‌റോ: ഗാസയിലും ലെബനനിലും ഇസ്രയേൽ നടത്തിയ സൈനിക ആക്രമണങ്ങളിൽ അൽ ജസീറ ലേഖകൻ ഉൾപ്പെടെ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയുടെ പടിഞ്ഞാറൻ മേഖലയിൽ വെച്ച് അൽ ജസീറ ലേഖകൻ മുഹമ്മദ് സമീർ വഷായാണ് കൊല്ലപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.മുഹമ്മദ് സമീർ വഷാ ഹമാസിന്റെ സൈനിക വിഭാഗത്തിൽ ഉന്നത കമാൻഡറായിരുന്നുവെന്ന് ഇസ്രയേൽ സൈനിക വക്താവ് അവിച്ചായി അദ്രായി ആരോപിച്ചു. ഇതിനെ സാധൂകരിക്കുന്നതിനായി ഇദ്ദേഹത്തെക്കുറിച്ച് മുൻപുണ്ടായിരുന്ന ചില ആരോപണങ്ങൾ ഇസ്രയേൽ വീണ്ടും പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, തങ്ങളുടെ ലേഖകനെ ഇസ്രയേൽ സൈനികർ മനഃപൂർവം വധിക്കുകയായിരുന്നുവെന്ന് അൽ ജസീറ ആരോപിച്ചു.അതേസമയം, ലെബനനിൽ നടന്ന വ്യോമാക്രമണങ്ങളിൽ രണ്ട് മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു. ‘റേഡിയോ സ്വാത്ത് അൽ ഫറാ’യിലെ മുതിർന്ന അവതാരകയായ ഗാഡ അൽ ഡായേഖ്, ഹിസ്ബുള്ളയുമായി ബന്ധമുള്ള ‘അൽമനാർ ടിവി’യുടെ റിപ്പോർട്ടർ സൂസൻ ഖലീൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗാഡ അൽ ഡായേഖിന്റെ വീടിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ ഇത്തരം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഗാസയിലും ലെബനനിലും ഇസ്രയേൽ ആക്രമണം: അൽ ജസീറ റിപ്പോർട്ടർ ഉൾപ്പെടെ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

