ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കും. കഴിഞ്ഞ ഏപ്രിൽ ഏഴിന് പുലർച്ചെ മൊയ്രാംഗ് ട്രോംഗ്ലോബി മേഖലയിൽ നടന്ന ആക്രമണത്തിലാണ് അഞ്ച് വയസ്സുകാരനും ആറ് മാസം പ്രായമുള്ള പെൺകുഞ്ഞും കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇവരുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളുടെ ഇടപെടൽ കേസിലുണ്ടെന്ന പ്രാഥമിക നിഗമനത്തെത്തുടർന്നാണ് അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ മണിപ്പൂർ സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ആഭ്യന്തര മന്ത്രിയും മറ്റ് ജനപ്രതിനിധികളുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം.വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബത്തിന് നേരെ തീവ്രവാദികൾ ബോംബ് എറിയുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ ബിഷ്ണുപൂർ മേഖലയിൽ കനത്ത പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. കുറ്റവാളികളെ കണ്ടെത്താൻ അസം റൈഫിൾസ്, സിആർപിഎഫ്, മണിപ്പൂർ പോലീസ് എന്നിവർ സംയുക്തമായി വൻ തിരച്ചിൽ നടത്തിവരികയാണ്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.പൊതുജനങ്ങൾ സംയമനം പാലിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസുമായി സഹകരിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ നടന്ന ഈ ദാരുണ സംഭവം മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
മണിപ്പൂരിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട സംഭവം: അന്വേഷണം എൻഐഎ ഏറ്റെടുക്കും

