ഇന്ധനവില വർധന, ഓസ്‌ട്രേലിയൻ ബിസിനസ് മേഖല തകർച്ചയിലേക്ക്; തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഉടമകൾ നിർബന്ധിതരാകുന്നു

സിഡ്നി: ഓസ്‌ട്രേലിയയിൽ ഇന്ധനവില കുതിച്ചുയരുന്നത് രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മറ്റ് പോംവഴികളില്ലാത്തതിനാൽ ജീവനക്കാരുടെ ജോലി സമയം വെട്ടിക്കുറയ്ക്കാനും പുതിയ നിയമനങ്ങൾ മരവിപ്പിക്കാനും ഉടമകൾ നിർബന്ധിതരാകുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്ധനവിലയിലുണ്ടായ അനിയന്ത്രിതമായ വർധനവ് മൂലം ലാഭവിഹിതം ഇടിഞ്ഞതോടെ, ഏകദേശം 47 ശതമാനം ബിസിനസ് സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരുടെ എണ്ണവും ജോലി സമയവും പുനഃപരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ 84 ശതമാനം സ്ഥാപനങ്ങളെയും ഈ പ്രതിസന്ധി നേരിട്ട് ബാധിച്ചു കഴിഞ്ഞു. ഇതിൽ 37 ശതമാനത്തോളം ബിസിനസുകൾ അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. 2025 ജൂലൈ മുതൽ ഇതുവരെ ന്യൂ സൗത്ത് വെയ്‌ൽസിൽ (NSW) മാത്രം 3,600-ലധികം ബിസിനസുകൾ തകർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വർധനവാണിത്.

യാത്രാ ചെലവ് താങ്ങാനാവാത്തതിനാൽ 19 ശതമാനത്തോളം ജീവനക്കാർ കൂടുതൽ ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ (Work from home) അനുവാദം ചോദിക്കുന്ന സാഹചര്യവുമുണ്ട്. ചെലവ് ഇത്ര വേഗത്തിൽ വർധിക്കുമ്പോൾ, ബിസിനസ് നിലനിർത്താൻ ജോലി സമയം കുറയ്ക്കുകയല്ലാതെ ഉടമകൾക്ക് മുന്നിൽ മറ്റ് ഓപ്ഷനുകളില്ലെന്ന് ‘ബിസിനസ് എൻ.എസ്.ഡബ്ല്യു’ സിഇഒ ഡാനിയൽ ഹണ്ടർ പറഞ്ഞു.

ഈ സാഹചര്യത്തിൽ ബിസിനസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഡീസൽ ലഭ്യത ഉറപ്പാക്കുക, ഇന്ധനക്കൊള്ള തടയുക, പേറോൾ ടാക്സ് (Payroll Tax) ഉൾപ്പെടെയുള്ള നികുതികളിൽ ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ബിസിനസ് സംഘടനകൾ സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്. പ്രാദേശിക ബിസിനസുകളെ സംരക്ഷിക്കാൻ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ രാജ്യം വലിയൊരു സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *