രഹസ്യമായി ജിപിഎസ് ട്രാക്കറുകൾ ഉപയോഗിക്കുന്നത് കുറ്റകരമാക്കാൻ ന്യൂ സൗത്ത് വെയ്‌ൽസ്

സിഡ്‌നി: ഗാർഹിക പീഡനക്കേസുകളിലെ പ്രതികൾ ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന്, ഇത്തരം ഉപകരണങ്ങൾ രഹസ്യമായി ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാക്കാൻ ന്യൂ സൗത്ത് വെയ്‌ൽസ് സർക്കാർ ഒരുങ്ങുന്നു. സാങ്കേതികവിദ്യ സ്ത്രീകൾക്കെതിരെയുള്ള ആയുധമായി മാറുകയാണെന്നും എന്നാൽ നമ്മുടെ നിയമങ്ങൾ അതിനനുസരിച്ച് പരിഷ്കരിക്കപ്പെട്ടിട്ടില്ലെന്നും പ്രീമിയർ ക്സ് മിൻസ് ചൊവ്വാഴ്ച പറഞ്ഞു. നിലവിലെ സ്റ്റാക്കിംഗ് നിയമങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ ബില്ല് ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.

ന്യൂ സൗത്ത് വെയ്‌ൽസിൽ ട്രാക്കിംഗ് ഉപകരണങ്ങൾ വാങ്ങുന്ന നാലിൽ ഒരാൾക്ക് ഗാർഹിക പീഡന ചരിത്രമുണ്ടെന്ന് 2024-ലെ ക്രൈം കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, 2010-നും 2023-നും ഇടയിൽ ട്രാക്കിംഗ് ഉപകരണങ്ങൾ നിയമവിരുദ്ധമായി ഉപയോഗിച്ചതിന് പിടിയിലായവരിൽ 82 ശതമാനവും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളാണെന്നും റിപ്പോർട്ടിലുണ്ട്. ഇര അറിയാതെ രഹസ്യമായി നിരീക്ഷിക്കുന്നത് നിലവിലെ നിയമപ്രകാരം സ്റ്റാക്കിംഗ് പരിധിയിൽ വരണമെന്നില്ല എന്ന പഴുത് ഉപയോഗിച്ചാണ് പല പ്രതികളും രക്ഷപ്പെടുന്നത്. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ നിയമനിർമ്മാണം.

മറ്റൊരാളെ ഭയപ്പെടുത്തുന്നതിനോ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുന്നതിനോ വേണ്ടി രഹസ്യമായി നിരീക്ഷിക്കുന്നത് പുതിയ നിയമപ്രകാരം കുറ്റകരമാകും. അതേസമയം, മാതാപിതാക്കൾ കുട്ടികളെ നിരീക്ഷിക്കുന്നതോ അല്ലെങ്കിൽ മറ്റൊരാളോടുള്ള താൽപ്പര്യം മൂലം സോഷ്യൽ മീഡിയയിൽ പിന്തുടരുന്നതോ ആയ കാര്യങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സർക്കാർ കൊണ്ടുവരുന്ന നിർണ്ണായക പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ നടപടി.

Leave a Reply

Your email address will not be published. Required fields are marked *