ന്യൂഡൽഹി:കേരളത്തിൽ മുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചതായും, കൂടിക്കാഴ്ചയിൽ താൻ സന്തോഷവാനാണെന്നും ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായാണ് ഡൽഹിയിലെത്തിയതെന്ന് ചെന്നിത്തല വിശദീകരിച്ചു. സാധാരണ എ.ഐ.സി.സി ഓഫിസിൽ നടക്കാറുള്ള യോഗം സോണിയ ഗാന്ധിയുടെ വസതിയിൽ നടന്നതോടെയാണ് ഹൈക്കമാൻഡ് നേതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്താൻ അവസരം ലഭിച്ചതെന്നും അറിയിച്ചു.
ഇതിനിടെ, കേരളത്തിലെ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന സൂചനകളും ഉയരുന്നുണ്ട്. ഹൈക്കമാൻഡിന്റെ നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും സംസ്ഥാനത്തേക്ക് എത്താനിരിക്കുകയാണ്. ചെന്നിത്തലയും ഇതേ വിമാനത്തിൽ തിരികെ കേരളത്തിലേക്ക് മടങ്ങുമെന്നതാണ് വിവരം.

