ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഫ്രാൻസും ബ്രിട്ടനും യുദ്ധക്കപ്പലുകൾ മേഖലയിൽ വിന്യസിച്ചു. ഫ്രഞ്ച് നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ചാൾസ് ഡി ഗോളും അനുബന്ധ കപ്പൽവ്യൂഹവും സൂയസ് കനാൽ കടന്ന് ചെങ്കടൽ മേഖലയിലേക്കാണ് നീങ്ങിയിരിക്കുന്നത്. അതേസമയം ബ്രിട്ടന്റെ യുദ്ധക്കപ്പലായ എച്ച്എംഎസ് ഡ്രാഗൺ അറബിക്കടൽ ഭാഗത്തേക്കും യാത്രതിരിച്ചു.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സുരക്ഷാ സാഹചര്യം വഷളായ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളുടെയും നീക്കം. കടലിടുക്ക് തുറന്നുനിർത്താനുള്ള അന്താരാഷ്ട്ര നീക്കങ്ങളുടെ ഭാഗമായിരിക്കാം കപ്പൽ വിന്യാസമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാനുമായി സമാധാനകരാർ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, ആവശ്യമെങ്കിൽ “പ്രോജക്ട് ഫ്രീഡം” എന്ന ദൗത്യവുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിലുണ്ട്.

